| Thursday, 2nd May 2019, 5:12 pm

മോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ്: യു.പി.എ കാലത്ത് ആറ് സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ നടന്നിട്ടുണ്ട്; ഇതൊന്നും പ്രചാരണം നടത്താറില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായിരുന്ന യു.പി.എ കാലത്ത് രാജ്യത്ത് ആറ് സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ നടത്തിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ സുരക്ഷ ഒരു പ്രധാന പ്രശ്‌നമായി ഉന്നയിക്കുന്ന സാഹചര്യത്തിലാണഅ കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.

അധികാരത്തിലിരിക്കുന്ന സമയത്ത് നടത്തിയ ഓരോ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെയും ചിത്രവും പാര്‍ട്ടി പുറത്തു വിട്ടിട്ടുണ്ട്.

‘2008 നും 2014 നും ഇടയില്‍ സൈന്യം ആറ് സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ നടത്തിയിട്ടുണ്ട്. പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ അടിച്ചമര്‍ത്തുന്നതിന് വേണ്ടിയായിരുന്നു അത്. എന്നാല്‍ ഞങ്ങള്‍ അതൊന്നും പ്രചാരണം നടത്താറില്ല.’ കോണ്‍ഗ്രസ് എം.പി രാജീവ് ശുക്ല മാധ്യമങ്ങളോട് പറഞ്ഞു.

ആദ്യത്തെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് 2008 ജൂണ്‍ 19 നായിരുന്നു നടത്തിയത്. പാക്കിസ്ഥാനിലെ പൂഞ്ചിലെ ബറ്റാല്‍ സെക്ടറില്‍ ആയിരുന്നു അത്.

രണ്ടാമത്തേത് 2011 ല്‍ ആഗസ്ത് 30 മുതല്‍ സെപ്തംബര്‍ 1 വരെ പാക്ക് അധീന കശ്മീരിലെ നീലം താഴ് വാരയില്‍ ആയിരുന്നു.
മൂന്നാമത്തെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് 2013 ജനുവരി 6 നായിരുന്നു. സവാന്‍ പാട്ര ചെക്ക് പോസ്റ്റിന്റെ അടുത്തായിട്ടായിരുന്നു അത്. നാലാമത്തേത് അതേ വര്‍ഷം ജൂലൈ 27-28 തിയ്യതികളില്‍ നാസാപൂര്‍ സെക്ടറിലും അഞ്ചാമത്തേത് 2013 ല്‍ നീലും താഴ്‌വാരയില്‍ തന്നെ ആയിരുന്നു. കോണ്‍ഗ്രസ് വ്യക്തമാക്കി.

യു.പി.എ സര്‍ക്കാറിന്റെ കാലത്ത് ഒന്നിലധികം സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍ നടത്തിയിട്ടുണ്ടെന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് കോണ്‍ഗ്രസും ഇതേ കാര്യം ഉന്നയിച്ചുകൊണ്ട് രംഗത്തെത്തിയത്.

യു.പി.എ സര്‍ക്കാറിന്റെ കാലത്ത് ഒന്നിലധികം സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍ നടത്തിയിട്ടുണ്ടെന്നും എന്നാല്‍ തന്റെ സര്‍ക്കാര്‍ വോട്ടു നേടാനായി ഇതിനെ ഉപയോഗിച്ചില്ലെന്നുമായിരുന്നു മന്‍മോഹന്‍സിങിന്റെ പ്രസ്താവന.രാജ്യ സുരക്ഷയെ മുന്‍നിര്‍ത്തി നരേന്ദ്ര മോദി തെരഞ്ഞെടുപ്പിനെ നേരിടുന്ന സാഹചര്യത്തിലാണ് മുന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന

മുംബൈ ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനെതിരെനേരിട്ട് സൈനിക നടപടിയില്‍ ഏര്‍പ്പെടുന്നതിന് പകരം, നയതന്ത്രപരമായി പാകിസ്ഥാന്‍ തീവ്രവാദത്തിന്റെ കേന്ദ്രമാണെന്ന് തുറന്നു കാട്ടാനും ഒറ്റപ്പെടുത്താനുമാണ് യു.പി.എ സര്‍ക്കാര്‍ ശ്രമിച്ചിരുന്നതെന്നും മന്‍മോഹന്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more