'ചിലപ്പോഴൊക്കെ പുറത്തുനിന്നുള്ള ഭക്ഷണം രുചിച്ചുനോക്കാന്‍ തോന്നില്ലേ?'; പഞ്ചനക്ഷത്ര ഹോട്ടലിലെ ഡിന്നര്‍ അയോധ്യ വിധിയിലെ ആഘോമായിരുന്നില്ലെന്ന് ഗൊഗോയ്
national news
'ചിലപ്പോഴൊക്കെ പുറത്തുനിന്നുള്ള ഭക്ഷണം രുചിച്ചുനോക്കാന്‍ തോന്നില്ലേ?'; പഞ്ചനക്ഷത്ര ഹോട്ടലിലെ ഡിന്നര്‍ അയോധ്യ വിധിയിലെ ആഘോമായിരുന്നില്ലെന്ന് ഗൊഗോയ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th December 2021, 11:37 am

ന്യൂദല്‍ഹി: അയോധ്യ വിധിക്ക് പിന്നാലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചത് വിധി പറഞ്ഞതിന്റെ ആഘോഷമായിരുന്നില്ലെന്ന് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസും രാജ്യസഭാ എം.പിയുമായ രഞ്ജന്‍ ഗൊഗോയി.

അയോധ്യ കേസില്‍ വിധി പ്രഖ്യാപിച്ച ശേഷം ജഡ്ജിമാര്‍ക്കൊപ്പം താജ് ഹോട്ടലിലിരുന്നാണ് താന്‍ ഡിന്നര്‍ കഴിച്ചതെന്ന് ജസ്റ്റിസ് ഫോര്‍ ദി ജഡ്ജ് എന്ന തന്റെ ആത്മകഥയില്‍ ഗൊഗോയിയുടെ വെളിപ്പെടുത്തിയിരുന്നു. ഇത് വിവാദമായിത്തുടങ്ങിയതോടെയാണ് വിശദീകരണം.

”ആഘോഷിച്ചില്ല, ആഘോഷിച്ചില്ല. കൂട്ടുകാര്‍ക്കൊപ്പം അത്താഴത്തിന് പോകുമ്പോള്‍ ചിലപ്പോഴൊക്കെ പുറത്തുനിന്നുള്ള ഭക്ഷണം രുചിച്ചുനോക്കാന്‍ തോന്നില്ലേ?”

അയോധ്യ തര്‍ക്കം വിവാദമായ സാഹചര്യത്തില്‍ വിധി ആഘോഷിക്കുന്നത് ഉചിതമാണോ എന്ന ചോദ്യത്തിന് ഗൊഗോയ് പ്രതികരിച്ചു. എന്‍.ഡി.ടി.വിയോടായിരുന്നു പ്രതികരണം.

ഡിന്നറിന് പോയ ജഡ്ജിമാരില്‍ ഓരോരുത്തരും നാല് മാസം അയോധ്യ വിധി പ്രസ്താവിക്കാനായി പണിയെടുത്തെന്നും തന്റെ ജഡ്ജിമാരും താനും വളരെ കഠിനാധ്വാനം ചെയ്തിരുന്നെന്നും അതുകൊണ്ടാണ് ഒരു വിശ്രമം വേണമെന്ന് തങ്ങള്‍ കരുതിയെന്നും ഗൊഗൊയ് പരഞ്ഞു. അനുവദനീയമല്ലാത്തത് എന്തെങ്കിലും തങ്ങള്‍ ചെയ്‌തോ എന്നും അദ്ദേഹം ചോദിച്ചു.

‘വിധിന്യായത്തിന് ശേഷം കോര്‍ട്ട് നമ്പര്‍ 1 ന് മുന്നിലുള്ള അശോക ചക്രത്തിന് താഴെ നിന്ന് ഒരു ഫോട്ടോ സെഷന്‍ സെക്രട്ടറി ജനറല്‍ സംഘടിപ്പിച്ചിരുന്നു. ആ വൈകുന്നേരം ഞാന്‍ ജഡ്ജിമാരേയും കൂട്ടി താജ് മാന്‍സിംഗ് ഹോട്ടലിലേക്ക് ഡിന്നറിനായി പോയി. ഞങ്ങള്‍ ചൈനീസ് ഭക്ഷണവും അവിടെ ലഭിക്കുന്ന ഏറ്റവും മികച്ച വൈനും കഴിച്ചു,’ ഗൊഗോയി പറയുന്നു.

2019 നവംബര്‍ ഒമ്പതിനാണ് അയോധ്യ കേസില്‍ വിധി പറഞ്ഞത്. രഞ്ജന്‍ ഗൊഗോയ്ക്ക് പുറമെ നിലവിലെ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ, ഡി.വൈ. ചന്ദ്രചൂഢ്, അശോക് ഭൂഷണ്‍, എസ്. അബ്ദുള്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.

അയോധ്യക്കേസില്‍ ഏകകണ്ഠമായാണ് അഞ്ച് ജഡ്ജിമാരും വിധി പറഞ്ഞ്.

അയോധ്യ തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കാമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ഇതിനുള്ള അവകാശം കേന്ദ്രസര്‍ക്കാര്‍ രൂപീകരിക്കുന്ന ട്രസ്റ്റിനാണ്.

പള്ളി നിര്‍മിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിന് അയോധ്യയില്‍ അഞ്ചേക്കര്‍ ഭൂമി നല്‍കാനും സുപ്രീം കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content highlights: 5-Star Meal, Wine, Not Celebration Of Ayodhya Order: Justice Gogoi To NDTV