'ആകെ പോയത് 10-11 പേര്‍, അതില്‍ മൂന്നുപേര്‍ എന്റെയൊപ്പം ഇവിടെ ഇരിക്കുന്നുണ്ട്'; ബി.ജെ.പി-അജിത് പവാര്‍ സഖ്യത്തിനു ഭൂരിപക്ഷമില്ലെന്നു വ്യക്തമാക്കി ശരദ് പവാര്‍
Maharashtra
'ആകെ പോയത് 10-11 പേര്‍, അതില്‍ മൂന്നുപേര്‍ എന്റെയൊപ്പം ഇവിടെ ഇരിക്കുന്നുണ്ട്'; ബി.ജെ.പി-അജിത് പവാര്‍ സഖ്യത്തിനു ഭൂരിപക്ഷമില്ലെന്നു വ്യക്തമാക്കി ശരദ് പവാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd November 2019, 1:38 pm

മുംബൈ: അജിത് പവാറിനെ പിന്തുണയ്ക്കുന്ന എം.എല്‍.എമാരെക്കുറിച്ച് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. 10-11 എം.എല്‍.എമാര്‍ മാത്രമാണ് രാജ്ഭവനിലെത്തിയതെന്നും അതില്‍ മൂന്നുപേര്‍ ഇപ്പോള്‍ത്തന്നെ എന്നോടൊപ്പം വാര്‍ത്താസമ്മേളനത്തില്‍ ഇരിപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെയ്‌ക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘അന്വേഷണ ഏജന്‍സികളെ ഭയന്നാണോ അദ്ദേഹം ഇക്കാര്യം ചെയ്തിട്ടുള്ളതെന്ന് എനിക്കറിയില്ല. എന്തായാലും രാജ്ഭവനിലെത്തിയ എം.എല്‍.എമാരില്‍ മൂന്നുപേര്‍ എന്റെയൊപ്പം വാര്‍ത്താസമ്മേളനത്തില്‍ ഇരിപ്പുണ്ട്. ആകെ നാലുപേര്‍ പിന്തുണയറിയിച്ചിട്ടുമുണ്ട്.’- ശരദ് പവാര്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ എത്താതിരുന്നതില്‍ ശരദ് പവാര്‍ വിശദീകരണവും നല്‍കി. നിയമസഭാ കക്ഷിയോഗം ചേരുന്നതിനാല്‍ എല്ലാവരും അവിടെയാണെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സഭയില്‍ വിശ്വാസം തെളിയിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെടുമ്പോള്‍ അവര്‍ക്കതിനു കഴിയില്ലെന്നും ബി.ജെ.പിയെക്കുറിച്ച് അദ്ദേഹം പറഞ്ഞു.

മൂന്ന് പാര്‍ട്ടികളും സര്‍ക്കാര്‍ രൂപീകരിക്കാന്‍ സന്നദ്ധരായി മുന്നോട്ടു വന്നിരുന്നെന്നും സേന-എന്‍.സി.പി കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം ഉണ്ടായിരുന്നെന്നും പവാര്‍ പറഞ്ഞു.

170 എം.എല്‍.എമാരുടെ പിന്തുണ ഇപ്പോഴും ഞങ്ങള്‍ക്ക് ഉണ്ട്. പത്തോ പതിനൊന്നോ എന്‍.സി.പി എം.എല്‍.എമാര്‍ മാത്രമേ അജിത് പവാറിനൊപ്പം പോവുകയുള്ളൂ.

എല്ലാതവണയും പോലെ കുതിരക്കച്ചവടം നടത്തിയാണ് ബി.ജെ.പി ഇത്തവണയും അധികാരത്തിലെത്തിയത്. രാഷ്ട്രപതി ഭരണം പിന്‍വലിച്ചത് രാവിലെ ആറരയ്ക്ക് മാത്രമാണ്.

യഥാര്‍ത്ഥ എന്‍.സി.പി പ്രവര്‍ത്തകര്‍ ഒരിക്കലും ബി.ജെ.പിക്കൊപ്പം പോവില്ല. അജിത് പവാര്‍ മാത്രമാണ് ബി.ജെ.പിക്കൊപ്പം കൈകോര്‍ത്തത്. ഞങ്ങള്‍ക്ക് ശിവസേനയ്ക്ക് കീഴിലുള്ള സര്‍ക്കാരാണ് വേണ്ടത്. ഞങ്ങള്‍ അതുമായി തന്നെ മുന്നോട്ട് പോകും.

ഇത് അജിത് പവാറിന്റെ തീരുമാനമാണ്. അജിത് പവാറിന്റേത് പാര്‍ട്ടി വിരുദ്ധ തീരുമാനമാണ്. അദ്ദേഹം പാര്‍ട്ടി അച്ചടക്കം ലംഘിച്ചുവെന്നും ശരദ് പവാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.