| Saturday, 29th May 2021, 11:58 pm

മുസ്‌ലിങ്ങള്‍ക്ക് കൂടുതല്‍ നല്‍കുന്നു എന്ന പ്രചരണം ശരിയല്ല; ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്റെ പേരില്‍ വര്‍ഗീയ വിദ്വേഷം പടര്‍ത്താനുള്ള ശ്രമങ്ങളെ തള്ളിക്കളയണം: എം.എ ബേബി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്റെ പേരില്‍ കേരള സമൂഹത്തില്‍ വര്‍ഗീയ വിദ്വേഷം പടര്‍ത്താന്‍ നടത്തുന്ന ശ്രമങ്ങളെ തള്ളിക്കളയണമെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ മെമ്പര്‍ എം.എ ബേബി. സ്‌കോളര്‍ഷിപ്പ് മുസ്‌ലിങ്ങള്‍ക്ക് കൂടുതല്‍ നല്‍കുന്നു എന്ന പ്രചരണം നടത്തുന്നത് തെറ്റാണാണെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ത്യയിലെ മുസ്‌ലിങ്ങളുടെ പിന്നോക്ക അവസ്ഥ പരിഹരിക്കാനുള്ള രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് കേരളത്തില്‍ നടപ്പാക്കാനുള്ള നിര്‍ദേശങ്ങള്‍ക്കാണ് പാലോളി മുഹമ്മദ് കുട്ടി കമ്മിറ്റി നിയോഗിക്കപ്പെട്ടത്.

മുസ്‌ലിങ്ങളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ ഉള്ള ശുപാര്‍ശകള്‍ ആണ് ഈ സമിതി വച്ചത്. അത് നടപ്പിലാക്കപ്പെട്ടപ്പോള്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഇരുപത് ശതമാനം പിന്നോക്ക ക്രിസ്ത്യാനികള്‍ക്ക് കൂടെ നല്‍കുകയാണ് ഉണ്ടായത്. അതിന്റെ പേരില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് തുല്യമായി വിതരണം ചെയ്യേണ്ട സ്‌കോളര്‍ഷിപ്പ് മുസ്‌ലിങ്ങള്‍ക്ക് കൂടുതല്‍ നല്‍കുന്നു എന്ന പ്രചരണം നടത്തുന്നത് തെറ്റാണ്,’ എം.എ ബേബി ഫേസ്ബുക്കില്‍ പറഞ്ഞു.

കേരളത്തില്‍ മുന്നോക്ക-പിന്നോക്ക വിഭാഗങ്ങള്‍ക്ക് വിവിധ സ്‌കോളര്‍ഷിപ്പുകള്‍ ഉണ്ട്. അതില്‍ ഒരു സ്‌കോളര്‍ഷിപ്പിന്റെ പേരില്‍ മതസ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ സമൂഹത്തിന്റെ പൊതുതാല്‍പര്യത്തിന് എതിര് നില്‍ക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍, ഇപ്പോഴത്തെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങള്‍ക്ക് സമുചിതമായ പരിഹാരം കണ്ടെത്തുമെന്നത് ഉറപ്പാണന്നും അദ്ദേഹം പറഞ്ഞു.

80 ശതമാനം മുസ്ലിം  വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്ന അനുപാതത്തിലായിരുന്നു ഇതുവരെ ക്ഷേമ പദ്ധതികള്‍. ഈ അനുപാതമാണ് ഇപ്പോള്‍ ഹൈക്കോടതി റദ്ദ് ചെയ്തിരിക്കുന്നത്.

ഇപ്പോള്‍ 18 ശതമാനം ക്രിസ്ത്യാനികളും 27 ശതമാനം മുസ്‌ലിം വിഭാഗക്കാരുമാണ്. പുതിയ ഉത്തരവ് നിലവില്‍ വരികയാണെങ്കില്‍ 60:40 എന്ന അനുപാതത്തിലേക്ക് വരും. എന്നാല്‍ ക്രൈസ്തവ വിഭാഗത്തിലെ പിന്നോക്ക വിഭാഗക്കാരെ മാത്രമാണ് പരിഗണിക്കുന്നതെങ്കില്‍ നിലവിലെ അനുപാതം തന്നെ തുടരേണ്ടി വരും.

നിലവിലെ അനുപാതം ക്രിസ്ത്യന്‍ സമൂഹത്തിനിടയില്‍ വലിയ അതൃപ്തി ഉണ്ടാക്കിയിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ക്രൈസ്തവ വിഭാഗങ്ങള്‍ വലിയ വിമര്‍ശനം ഉന്നയിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

CONTENT HIGHLIGHTS : Attempts to spread communal hatred in the name of minority scholarships should be rejected: MA Baby

We use cookies to give you the best possible experience. Learn more