| Saturday, 5th December 2020, 4:00 pm

'പൗരന്മാരോട് പെരുമാറേണ്ടത് ഇങ്ങനെയല്ല'; കര്‍ഷകര്‍ക്ക് പിന്തുണയുമായി ബ്രിട്ടണും; അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് 36 എം.പിമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക പ്രതിഷേധത്തില്‍ ആശങ്ക ഉന്നയിച്ച് ബ്രീട്ടീഷ് എം.പിമാര്‍. കര്‍ഷക പ്രക്ഷോഭവിഷയം നരേന്ദ്ര മോദി സര്‍ക്കാരിന് മുന്നില്‍ ഉന്നയിക്കണമെന്നാവശ്യപ്പെട്ട് വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള മുപ്പത്തിയാറ് ബ്രിട്ടീഷ് എം.പിമാരാണ് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബിന് കത്തെഴുതിയത്. 36 എം.പിമാരില്‍ ചിലര്‍ ഇന്ത്യന്‍ വംശജരും പഞ്ചാബുമായി ബന്ധമുള്ളവരുമാണ്.

ലേബര്‍ എം.പി തന്‍മജീത് സിംഗ് ധേസിയുടെ നേതൃത്വത്തിലാണ് കത്ത് അയച്ചിരിക്കുന്നത്. കത്തില്‍ ഡൊമിനിക് റാബുമായി ഒരു അടിയന്തരകൂടിക്കാഴ്ചയ്ക്ക് ആഗ്രഹിക്കുന്നുവെന്നാണ് പറഞ്ഞിരിക്കുന്നത്. വിഷയത്തില്‍ ഇന്ത്യയുമായി അടിയന്തരമായി സംസാരിക്കണമെന്നും വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശ്രിംഗ്ലയുടെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവരണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

മുന്‍ ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍, വീരേന്ദ്ര ശര്‍മ്മ, സീമ മല്‍ഹോത്ര, വലേരി വാസ്, നാദിയ വിറ്റോം, പീറ്റര്‍ ബോട്ടംലി, ജോണ്‍ മക്ഡൊണെല്‍, മാര്‍ട്ടിന്‍ ഡോചെര്‍ട്ടി-ഹ്യൂസ്, അലിസണ്‍ തെബ്‌ലിസ് എന്നിവരുള്‍പ്പെടെ ലേബര്‍, കണ്‍സര്‍വേറ്റീവ്, സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടികളില്‍ നിന്നുള്ള എം.പിമാര്‍ ആണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്.

‘ഇത് യു.കെയിലെ സിഖുകാരേയും പഞ്ചാബികളേയും കൂടി ബാധിക്കുന്ന വിഷയമാണ്, ഇതിലുപരി ഇത് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെയും സാരമായി ബാധിക്കുന്നു. ബ്രിട്ടണിലുള്ള നിരവധി സിഖുകാരും പഞ്ചാബികളും തങ്ങളുടെ എം.പിമാരുമായി ഇക്കാര്യം പങ്കുവെച്ചിട്ടുണ്ട്. കാരണം അവരുടെ ബന്ധുക്കളേയും കുടുംബാംഗങ്ങളേയും പഞ്ചാബിലെ അവരുടെ പൂര്‍വ്വികരേയും നേരിട്ട് ബാധിക്കുന്ന വിഷയമാണ് ഇത്’, ഇവര്‍ കത്തില്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നിരവധി എം.പിമാര്‍ അടുത്തിടെ ഇന്ത്യന്‍ ഹൈക്കമ്മീഷന് കത്തെഴുതിയിരുന്നുവെന്ന കാര്യവും ഇവര്‍ കത്തില്‍ ചൂണ്ടിക്കാട്ടി. കര്‍ഷകരെ ചൂഷണത്തില്‍ നിന്ന് സംരക്ഷിക്കുന്നതിലും അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില ഉറപ്പാക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും ഇവര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

ബ്രിട്ടണിലെ നിരവധി എം.പിമാര്‍ കര്‍ഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയിലൂടെ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

ബര്‍മിംഗ്ഹാം എഡ്ജ്ബാസ്റ്റണിലെ ലേബര്‍ എം.പിയായ പ്രീത് കൗര്‍ ഗില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ പൊലീസ് ആക്രമിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

ഇന്ത്യയിലെ വിവാദമായ കര്‍ഷക ബില്ലിനെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്ന പൗരന്മാരോട് ഇങ്ങനെയല്ല പെരുമാറേണ്ടത് എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇവര്‍ ചിത്രം പങ്കുവെച്ചത്. സമാധാനപരമായി പ്രതിഷേധിക്കുന്ന കര്‍ഷകരെ ലാത്തിയും ജലപീരങ്കിയും ഉപയോഗിച്ചാണ് പൊലീസ് നേരിടുന്നതെന്നും ഇവര്‍ പറഞ്ഞിരുന്നു.

ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക പ്രതിഷേധത്തോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനത്തില്‍ ആശങ്കയറിയിച്ച് കനേഡയിന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ചൊവ്വാഴ്ച രംഗത്തെത്തിയിരുന്നു. ഇന്ത്യയിലെ കര്‍ഷക പ്രതിഷേധത്തില്‍ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തുന്ന ആദ്യ വിദേശനേതാവായിരുന്നു ട്രൂഡോ.

കര്‍ഷക പ്രതിഷേധത്തെക്കുറിച്ച് ഇന്ത്യയില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്ത അവഗണിച്ചുകളയാന്‍ സാധിക്കില്ലെന്ന് പറഞ്ഞ അദ്ദേഹം സമാധാനപരമായ പ്രതിഷേധങ്ങള്‍ക്കൊപ്പം കാനഡ എപ്പോഴും നിലകൊള്ളുമെന്നും വ്യക്തമാക്കി.

സംഭാഷണത്തിലും-ചര്‍ച്ചയിലും കാനഡ വിശ്വസിക്കുന്നുവെന്നും അതുകൊണ്ടുതന്നെ ഇന്ത്യയിലെ കര്‍ഷകരുടെ സ്ഥിതിയില്‍ തങ്ങളുടെ ആശങ്കകള്‍ ഉയര്‍ത്തിക്കാട്ടുന്നതിന് ഒന്നിലധികം മാര്‍ഗങ്ങളിലൂടെ ഇന്ത്യന്‍ അധികാരികളെ സമീപിച്ചിട്ടുണ്ടെന്നും ട്രൂഡോ പറഞ്ഞു. നമ്മളെല്ലാവരും ഒരുമിച്ചു നില്‍ക്കേണ്ട സമയമാണിത്. ‘ ജസ്റ്റിന്‍ ട്രൂഡോ ഒരു വീഡിയോയില്‍ പറഞ്ഞു.

ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ സമാധാനപരമായി പ്രതിഷേധം നടത്താനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്നും ഭരണഘടന നല്‍കിയിരിക്കുന്ന അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്ന രാജ്യത്തെ കര്‍ഷകര്‍ക്കെതിരെ പൊലീസ് അനാവശ്യമായി അഴിച്ചുവിടുന്ന ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും കാനഡയിലെ ബ്രാംപ്ടണ്‍ വെസ്റ്റ് എം.പി കമാല്‍ ഖേര പ്രതികരിച്ചിരുന്നു.

നിരായുധരായ കര്‍ഷകര്‍ക്ക് നേരെ ജലപീരങ്കിയും കണ്ണീര്‍ വാതകവും ഉപയോഗിച്ച് പൊലീസ് നടത്തുന്ന ആക്രമണം ഭയജനകമാണെന്നും ഖേര പറഞ്ഞു.

പത്ത് ദിവസമായി ദല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷക സമരം തുടരുകയാണ്. പഞ്ചാബ്, ഹരിയാന തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിര കണക്കിന് കര്‍ഷകരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. പ്രതിഷേധക്കാരുമായി കേന്ദ്രസര്‍ക്കാര്‍ നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. മൂന്ന് നിയമത്തിലും ഭേദഗതി കൊണ്ടുവരുമെന്നും താങ്ങുവില ഉറപ്പാക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ മൂന്ന് കര്‍ഷക നിയമങ്ങളും പിന്‍വലിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് കര്‍ഷകര്‍.

കര്‍ഷക സംഘടനകള്‍ ചൊവ്വാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഡിസംബര്‍ അഞ്ചിന് വീണ്ടും ചര്‍ച്ച നടക്കാനിരിക്കെയാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: 36 British MPs back farmers’ protest, want UK to raise issue with India

We use cookies to give you the best possible experience. Learn more