| Tuesday, 10th November 2020, 6:36 pm

റിലീസിന് ശേഷം റീ ഷൂട്ട് ചെയ്ത മൂന്നാംമുറ; രണ്ടര മണിക്കൂര്‍ ക്യൂ നിന്ന് കണ്ട സിനിമ; മൂന്നാം മുറയുടെ 32 വര്‍ഷം; കുറിപ്പുമായി ആരാധകന്‍

സഫീര്‍ അഹമ്മദ്‌

മോഹന്‍ലാല്‍ സിനിമകളുടെ റിലീസ്,അത് കേരളത്തിലെ തിയേറ്ററുകള്‍ക്കും സിനിമ പ്രേക്ഷകര്‍ക്കും ഒരു ഉത്സവം തന്നെയാണ്.

തിയേറ്ററുകളെ ജനസമുദ്രം ആക്കുന്ന,പ്രകമ്പനം കൊള്ളിക്കുന്ന മോഹന്‍ലാല്‍ സിനിമകളുടെ റിലീസ് ഡേ,മൂന്ന് പതിറ്റാണ്ടിലേറെയായി മലയാളികള്‍ കണ്ട് വളര്‍ന്ന ശീലങ്ങളില്‍ ഒന്നാണ്,കൃത്യമായി പറഞ്ഞാല്‍ രാജാവിന്റെ മകന്‍ മുതല്‍ കണ്ട് തുടങ്ങിയ ശീലം.

രാജാവിന്റെ മകന് ശേഷം ഒട്ടുമിക്ക മോഹന്‍ലാല്‍ സിനിമകളുടെയും റിലീസ് ദിവസത്തെ തിരക്ക് തിയേറ്ററുകളെ പൂരപ്പറമ്പ് ആക്കിയിട്ടുണ്ടെങ്കിലും ആക്ഷന്‍/മാസ് ശ്രേണിയില്‍ വരുന്ന സിനിമകള്‍ക്ക് സാധാരണയിലും കവിഞ്ഞ ജനത്തിരക്ക് ഉണ്ടാകാറുണ്ട്. ഇരുപതാം നൂറ്റാണ്ട്, ആര്യന്‍ നാടുവാഴികള്‍,ഇന്ദ്രജാലം, അഭിമന്യൂ, ദേവാസുരം,സ്ഫടികം,കാലാപാനി, ആറാം തമ്പുരാന്‍,നരസിംഹം, രാവണപ്രഭു,താണ്ഡവം, നരന്‍ തുടങ്ങിയ ഒട്ടനവധി സിനിമകള്‍ തിയേറ്ററുകളില്‍ അസാധാരണമായ രീതിയില്‍ ജനസാഗരം തീര്‍ത്തവയാണ്.

ആ ഇനിഷ്യല്‍ ക്രൗഡിന്റെ ശക്തിയും വ്യാപ്തിയും എത്രത്തോളം ഉണ്ടെന്ന് പുലിമുരകനിലൂടെയും ലൂസിഫറിലൂടെയും ഇപ്പോഴത്തെ തലമുറയും അനുഭവിച്ച് അറിഞ്ഞതുമാണ്.

എന്നാല്‍ വമ്പന്‍ ഇനീഷ്യല്‍ കളക്ഷന്‍ നേടിയ മേല്‍പ്പറഞ്ഞ സിനിമകളെക്കാള്‍ തിയേറ്ററുകളിലേയ്ക്ക് ജനങ്ങള്‍ ഒഴുകി എത്തിയ,ആദ്യ ദിവസങ്ങളിലെ ജനത്തിരക്കില്‍ മലയാള സിനിമ ബോക്‌സ് ഓഫീസിനെ പിടിച്ച് കുലുക്കിയ,ചരിത്രം രചിച്ച സിനിമയാണ് കെ.മധു. എസ്.എന്‍ സ്വാമി, മോഹന്‍ലാല്‍, സെവന്‍ ആര്‍ട്‌സ് ടീമിന്റെ മൂന്നാംമുറ.  ഇനീഷ്യല്‍ ഡേ ക്രൗഡില്‍ അത്ഭുതം സൃഷ്ടിച്ച മൂന്നാംമുറ റിലീസായിട്ട് ഇന്നേക്ക് (Nov 10th) 32 വര്‍ഷങ്ങള്‍.

ഇനി ഒരു ഫ്‌ളാഷ്ബാക്ക്

1988 നവംബര്‍ പത്താം തിയ്യതി വ്യാഴായ്ച്ച, എന്റെ നാടായ കൊടുങ്ങല്ലൂരില്‍ മൂന്നാംമുറ റിലീസായ ദിവസം,അന്ന് ഞാന്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. 1986 കാലഘട്ടം മുതല്‍ തന്നെ തിയേറ്ററില്‍ നിന്നും മോഹന്‍ലാല്‍ സിനിമകള്‍ ആദ്യ ദിവസങ്ങളില്‍ കാണുന്ന ഒരു പതിവ് എനിക്ക് ഉണ്ടായിരുന്നു, ഇക്കയുടെയും അയല്‍പ്പക്കത്തെ ചേട്ടന്മാരുടെയും കൂടെയാണ് അന്ന് സിനിമകള്‍ക്ക് പോയിരുന്നത്…മുഗള്‍ തിയേറ്ററിലാണ് സിനിമ വരുന്നതെങ്കില്‍ ടിക്കറ്റ് കിട്ടാന്‍ എളുപ്പമായിരുന്നു, അവിടെ ജോലി ചെയ്തിരുന്ന ഒരു ബന്ധു വഴി,  ടൗണില്‍ പോയി പുതിയ സിനിമകള്‍ കാണാന്‍ അന്നത്തെ കുട്ടികള്‍ക്ക് ഇല്ലാതിരുന്ന ആ ഒരു സ്വാതന്ത്ര്യം എനിക്കും ഇക്കയ്ക്കും ഉണ്ടായിരുന്നു.  മൂന്നാംമുറ റിലീസായ ദിവസം ഉച്ചയ്ക്ക് ശേഷം സ്‌കൂളില്‍ പോയില്ല…വന്‍ തിരക്ക് ഉണ്ടാകുമെന്ന് അറിയാവുന്നത് കൊണ്ട് തന്നെ 6.30 ന്റെ ഫസ്റ്റ് ഷോയ്ക്ക് വേണ്ടി4 മണിയോട് കൂടി ഞാന്‍ ശ്രീകാളീശ്വരി തിയേറ്ററില്‍ എത്തി,മറ്റുള്ളവര്‍ പിന്നാലെ വരും എന്ന ഉറപ്പില്‍…തിയേറ്ററില്‍ എത്തിയപ്പോള്‍ കണ്ടത് കോമ്പൗണ്ട് നിറയെ ആളുകളും അവരെ പുറത്താക്കി ഗേറ്റ് അടക്കാന്‍ ശ്രമിക്കുന്ന സെക്യൂരിറ്റിക്കാരനെയുമാണ്.

ഇതിനിടയില്‍ ബ്ലാക്കില്‍ ടിക്കറ്റ് വില്ക്കാന്‍ ശ്രമിക്കുന്നവരും ഉണ്ടായിരുന്നു. മാറ്റിനി തുടങ്ങാന്‍ താമസിച്ചൊ എന്ന് അവിടെ നിന്നിരുന്ന ഒരു ചേട്ടനോട് ചോദിച്ചപ്പോള്‍ പുള്ളി പറഞ്ഞത് മാറ്റിനി ഒക്കെ വളരെ നേരത്തെ തുടങ്ങി, ഇപ്പൊള്‍ 4 മണിക്ക് തുടങ്ങിയിരിക്കുന്നത് ഫസ്റ്റ് ഷോ ആണെന്ന്. ഇതിനിടയില്‍ സിനിമ തരക്കേടില്ല,അടിപൊളിയാണ് എന്ന് തുടങ്ങിയ അഭിപ്രായങ്ങളും അവിടെ കൂടി നിന്നവരില്‍ നിന്നും കേട്ടു.

തിയേറ്റര്‍ കോമ്പൗണ്ടില്‍ നിന്നും ആളുകളെ പുറത്താക്കി ഗേറ്റില്‍ ഹൗസ് ഫുള്‍ ബോര്‍ഡും പുതുക്കിയ ഷോ ടൈം ബോര്‍ഡും തൂക്കിയതോട് കൂടി അവിടെ ഉണ്ടായിരുന്നവര്‍ ഓടി,തിയേറ്ററിന്റെ മെയിന്‍ ബൗണ്ടറി വാളില്‍ റോഡിലേക്ക് തുറക്കുന്ന ക്യൂ കൗണ്ടറിലേയ്ക്ക്. ഓട്ടത്തിനിടയില്‍ എങ്ങനെയൊ ഞാനും കയറിപ്പറ്റി ഫസ്റ്റ് ക്ലാസ് ക്യൂവില്‍. പിന്നെ രണ്ടര മണിക്കൂറോളം ഒറ്റ നില്‍പ്പായിരുന്നു ശ്വാസം കിട്ടാന്‍ ബുദ്ധിമുട്ടുള്ള ആ ഗുഹ ക്യൂവില്‍, ഏഴ് മണിയുടെ സെക്കന്റ് ഷോയ്ക്ക് വേണ്ടി.

അടുത്ത ഷോയ്ക്ക് ഉള്ള ടിക്കറ്റ് ഉറപ്പായി എന്ന സന്തോഷത്തിനിടയിലും എന്നെ ചില ചിന്തകള്‍ പിടികൂടിയിരുന്നു. പിറകെ വരാമെന്ന് പറഞ്ഞിരുന്നവര്‍ വന്നില്ലെങ്കില്‍,അവരെ കണ്ടില്ലെങ്കില്‍ ഞാന്‍ എങ്ങനെ സിനിമ കഴിഞ്ഞ് സൈക്കിളില്‍ നാല് കിലൊമീറ്റര്‍ അകലെ ഉള്ള വീട്ടില്‍ എത്തും, സാധാരണയിലും താമസിച്ച് ചെല്ലുമ്പോള്‍ ഉമ്മയില്‍ നിന്നും കേള്‍ക്കേണ്ട വഴുക്കും ഒക്കെ എന്റെ മനസിന്റെ പിരിമുറുക്കം കൂട്ടി. അങ്ങനെ രണ്ടര മണിക്കൂറോളം ഇടംവലം തിരിയാന്‍ പറ്റാത്ത ആ നീണ്ട ഗുഹ ക്യൂ കൗണ്ടറില്‍ നിന്ന് ടിക്കറ്റ് എടുത്ത് പുറത്തേക്കിറങ്ങി. കുറച്ച് നേരത്തെ തിരച്ചിലുകള്‍ക്ക് ശേഷം കൂട്ടാളികളെ കണ്ട് പിടിച്ച് നേരെ തിയേറ്ററിലേക്ക്.

ഇരുപതാം നൂറ്റാണ്ടും തൊട്ട് മുമ്പ് ഇറങ്ങിയ ആര്യനും തന്ന അമിത പ്രതീക്ഷകളുടെ ഭാരത്തോടെ നിറഞ്ഞ സദസില്‍

കരഘോഷത്തോടെ മൂന്നാംമുറയുടെ സെക്കന്റ് ഷോ തുടങ്ങി. ടൗണിലെ ജ്വല്ലറിയുടെയും ടെക്‌സ്‌റ്റൈല്‍ ഷോപ്പിന്റെയും പരസ്യങ്ങള്‍ ആര്‍പ്പ് വിളികളോടെ കാണികള്‍ എതിരേറ്റു…റെസ്‌ക്യൂ ഓപ്പറേഷന്റെ കഥ പറയുന്ന മൂന്നാംമുറയില്‍ മോഹന്‍ലാലിന്റെ ഇന്‍ട്രൊ രംഗത്തിന് വേണ്ടി ഞാനടക്കം ഉള്ള പ്രേക്ഷകര്‍ അക്ഷമയോടെ ഒരു മണിക്കൂറോളം കാത്തിരുന്നു.

ഒടുവില്‍ അലി ഇമ്രാന്റെ ഇന്‍ട്രൊ രംഗമെത്തി.ശ്യാമിന്റെ അടിപൊളി പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കപ്പെട്ട ആ രംഗത്തില്‍തിയേറ്റര്‍ ആകെ ഇളകി മറിഞ്ഞു, കരഘോഷത്തോടെ മാസ് എലമെന്റ്‌സ് ഒന്നുമില്ലാത്ത ആ രംഗത്തെ വരവേറ്റു.   പിന്നീടങ്ങോട്ട് പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന,ത്രസിപ്പിക്കുന്ന രംഗങ്ങളുമായി മൂന്നാംമുറ മുന്നേറി, ക്ലൈമാക്‌സില്‍ ബാബു ആന്റണിയുമായിട്ടുള്ള മോഹന്‍ലാലിന്റെ സംഘട്ടനവും ബില്‍ഡിങിന്റെ മേലെ നിന്നുള്ള ചാട്ടവും ഒക്കെ തിയേറ്ററില്‍ വന്‍ ഓളം ഉണ്ടാക്കി,  ആക്ഷന്‍ രംഗങ്ങളിലെ മോഹന്‍ലാലിന്റെ ചടുലതയും മെയ്യ് വഴക്കവും ഒരിക്കല്‍ കൂടി വിളിച്ചോതുന്നതായിരുന്നു മൂന്നാംമുറയിലേത്.  ക്ലൈമാക്സിന് തൊട്ട് മുമ്പ് വരെ പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് പോയി കൊണ്ടിരുന്ന മൂന്നാംമുറക്ക് പെട്ടെന്നാണ് കാലിടറിയത്,

ലാലു അലക്‌സുമായിട്ടുള്ള മോഹന്‍ലാലിന്റെ ഫൈറ്റ് രംഗത്തില്‍,ആ രംഗത്തില്‍ തിയേറ്ററില്‍ കൂവല്‍ ഉയരുകയും ചെയ്തു.രേവതിയെ ഗണ്‍ പോയിന്റില്‍ നിര്‍ത്തി മോഹന്‍ലാലിനോട് വില്ലന്‍ തോക്ക് താഴെ വെയ്ക്കാന്‍ പറയുന്നതും,തോക്ക് താഴെ വെച്ച ശേഷം മോഹന്‍ലാല്‍ തലക്കുത്തി മറിഞ്ഞ് വില്ലന്റെ തോക്ക് തട്ടി തെറിപ്പിക്കുന്നതും ആയ രംഗത്തില്‍ ഒരു കൃത്രിമം അനുഭവപ്പെട്ടിരുന്നു,അതാണ് ആ കൂവല്‍ ഉണ്ടാകാനുള്ള കാരണവും. ലാലു അലക്‌സിന്റെ പിന്നില്‍ പ്ലേസ് ചെയ്ത ക്യാമറ ആംഗിളും സ്ലോമോഷനുമാണ് ആ രംഗത്തിന്റെ ഏച്ച് കെട്ടലിന് കാരണമായത്.

മാത്രവുമല്ല വില്ലനെ വെടി വെച്ച് കൊന്ന ശേഷം മറ്റ് കഥാപാത്രങ്ങള്‍ നോക്കി നില്‍ക്കെ അലി ഇമ്രാന്‍ കോണിപ്പടികള്‍ കയറി പോകുന്നിടത്ത് വെച്ച് സിനിമ പെട്ടെന്ന് അവസാനിച്ചതിലും ഒരു പൂര്‍ണത ഇല്ലായ്മ പ്രേക്ഷകര്‍ക്ക് അനുഭവപ്പെട്ടു,അത് സമ്മിശ്ര പ്രതികരണത്തിലേക്ക് സിനിമയെ എത്തിച്ചു. പക്ഷെ ഞാനെന്ന അന്നത്തെ എട്ടാം ക്ലാസ്‌ക്കാരന് വലിയ ആവേശമാണ് മോഹന്‍ലാലിന്റെ സ്റ്റണ്ട് രംഗങ്ങളും മൂന്നാംമുറയും നല്കിയത്…സിനിമ കഴിഞ്ഞ് തിയേറ്ററില്‍ നിന്നും ഇറങ്ങിപ്പോള്‍ കണ്ട കാഴ്ച്ച,തേര്‍ഡ് ഷോയ്ക്ക് വേണ്ടി കാത്ത് നിന്ന വന്‍ ജനക്കൂട്ടം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതായിരുന്നു. കൊടുങ്ങല്ലൂരിന്റെ ചരിത്രത്തില്‍ ആദ്യമായി നാല് ചാര്‍ട്ട് ഷോ ചെയ്ത സിനിമ എക്‌സ്ട്രാ ഷോയോട് കൂടി അഞ്ച് ഷോ പ്രദര്‍ശിപ്പിച്ചത് മൂന്നാംമുറയാണ്. കൊടുങ്ങല്ലൂരില്‍ മാത്രമല്ല,കേരളത്തിലെ ഒട്ടുമിക്ക തിയേറ്ററുകളിലും ജനത്തിരക്ക് കാരണം ആദ്യ ദിവസങ്ങളില്‍ എക്‌സ്ട്രാ ഷോസ് വെച്ചിരുന്നു മൂന്നാംമുറ…മോഹന്‍ലാലിനെ ആക്ഷന്‍ റോളില്‍ കാണാന്‍ പ്രേക്ഷകര്‍ പ്രത്യേകിച്ച് ചെറുപ്പക്കാര്‍ എത്രമാത്രം ഇഷ്ടപ്പെട്ടിരുന്നു,ഇരുപതാം നൂറ്റാണ്ട് എന്ന സിനിമ പ്രേക്ഷകരെ എത്ര മാത്രം സ്വാധിനിച്ചിരുന്നു എന്നതിന്റെ ഒക്കെ വ്യക്തമായ തെളിവാണ് മൂന്നാംമുറക്ക് ലഭിച്ച ഈ അസാധ്യ ജനത്തിരക്ക്.

അടുത്ത ദിവസത്തിലെ പത്രങ്ങളില്‍ എല്ലാം മൂന്നാംമുറയുടെ റിലീസ് ദിവസത്തെ അഭൂതപൂര്‍വ്വമായ ജനത്തിരക്കിനെ കുറിച്ച്, തിക്കും തിരക്കിലും ഉണ്ടായ അപകടങ്ങളെ കുറിച്ച്,തിയേറ്ററുകളില്‍ ഉണ്ടായ നാശ നഷ്ടങ്ങളെ കുറിച്ച് ഒക്കെയുള്ള വാര്‍ത്തകള്‍ കൊണ്ട് നിറഞ്ഞു. തൃശ്ശൂര്‍ ജോസ് തിയേറ്ററില്‍ ആണ് തിരക്കില്‍ പെട്ട് ഏറ്റവും കൂടുതല്‍ പേര്‍ക്ക് പരിക്ക് പറ്റിയത്. സത്യത്തില്‍ മലയാള സിനിമയില്‍ ഇങ്ങനെ ഒരു അനിയന്ത്രിതമായ തിരക്കും,ടിക്കറ്റ് വേണ്ടിയുള്ള ഉന്തും തള്ളും പരിക്കും,അതേ പറ്റിയുള്ള പത്ര വാര്‍ത്തയും ഒക്കെ ആദ്യത്തെ സംഭവം ആയിരുന്നു.  ക്ലൈമാക്‌സിലെ കല്ലുകടിയും പോരായ്മയും അതിനോടുള്ള പ്രേക്ഷകരുടെ പ്രതികരണവും ഒക്കെ ആദ്യ ദിവസം തന്നെ സിനിമയുടെ അണിയറക്കാരും മനസിലാക്കിയിരുന്നു.

അത് കൊണ്ട് ഒരു രംഗം കൂടി ഷൂട്ട് ചെയ്ത് ക്ലൈമാക്‌സില്‍ കൂട്ടിച്ചേര്‍ക്കാന്‍ മൂന്നാംമുറയുടെ സംവിധായകന്‍ കെ.മധു നിര്‍ബന്ധിതനായത്.

റീഷൂട്ട് ചെയ്ത ഈ പുതിയ ക്ലൈമാക്‌സിനെ കുറിച്ച് സൂചിപ്പിച്ച് കൊണ്ടാണ് രണ്ടാം വാരത്തിന്റെ പരസ്യം പത്രങ്ങളില്‍ വന്നത്.  പുതിയ ക്ലൈമാക്‌സും മൂന്നാംമുറക്ക് ഉണ്ടായ പ്രേക്ഷകരുടെ സമ്മിശ്ര പ്രതികരണത്തെ മാറ്റാനായില്ല. എങ്കിലും വമ്പന്‍ ഇനീഷ്യല്‍ ക്രൗഡ് ദിവസങ്ങളോളം തുടര്‍ന്നു.  ബ്ലോക്ബസ്റ്റര്‍ ആകേണ്ടിയിരുന്ന സിനിമ സംവിധായകന്റെ ചെറിയ അശ്രദ്ധ കൊണ്ട് ഹിറ്റ് സ്റ്റാറ്റസില്‍ ഒതുങ്ങി. ഇരുപതാം നൂറ്റാണ്ടിലും ആര്യനിലും ഒക്കെ പ്രേക്ഷകര്‍ക്ക് കിട്ടിയ ആ ‘wow factor’ മൂന്നാംമുറക്ക് പൂര്‍ണമായ രീതിയില്‍ നല്കാന്‍ സാധിച്ചില്ല,മോഹന്‍ലാലിന്റെ കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍ ഉണ്ടായിട്ട് പോലും.  തമിഴ് നാട്ടിലും മികച്ച സ്വീകരണമാണ് മൂന്നാംമുറക്ക് ലഭിച്ചത്, മദ്രാസില്‍ 70 ദിവസത്തിന് മുകളില്‍ റണ്ണും കിട്ടി.

ഇനി ഫ്‌ളാഷ്ബാക്കില്‍ നിന്നും വര്‍ത്തമാന കാലത്തിലേയ്ക്ക്…

ക്ലൈമാക്‌സിലെ ചെറിയ ഒരു പിഴവ് കൊണ്ട് ഒരു സിനിമയുടെ അഭിപ്രായം മാറി മറിയുമൊ,സിനിമയുടെ ബോകസ് ഓഫീസ് പ്രകടനത്തെ അത് ബാധിക്കുമോ എന്നുള്ള സംശയങ്ങള്‍ ഇന്നത്തെ തലമുറയിലെ സിനിമാസ്വാദകര്‍ക്ക് ഈ കുറിപ്പ് വായിക്കുമ്പോള്‍ ചിലപ്പോള്‍ തോന്നിയേക്കാം…എണ്‍പതുകളുടെ അവസാനത്തിലും തൊണ്ണുറുകളിലും ഒക്കെ പ്രേക്ഷകര്‍ മലയാള സിനിമയിലെ സ്റ്റണ്ട് രംഗങ്ങള്‍ക്ക് അനുവദിച്ച് കൊടുത്തിട്ടുള്ള ഒരു ലിമിറ്റ് ഉണ്ടായിരുന്നു,ആ ലിമിറ്റില്‍ നിന്നും പുറത്ത് കടന്ന് കൊണ്ടുള്ള അമാനുഷികമായ രംഗങ്ങള്‍ ഉണ്ടായാല്‍ പ്രേക്ഷകര്‍ ആ സ്‌പോട്ടില്‍ പ്രതികരിക്കുമായിരുന്നു,കൂവലിന്റെ രൂപത്തില്‍.  അത് സിനിമയുടെ അഭിപ്രായത്തെ മൊത്തമായി ബാധിക്കുകയും ചെയ്തിരുന്നു.  അതേ സമയം ഇത്തരം അമാനുഷിക രംഗങ്ങള്‍ ഒരുപാട് ഉള്ള രജനികാന്തിന്റെയും കമലഹാസന്റെയും വിജയകാന്തിന്റെയും തമിഴ് സിനിമകള്‍ കേരളത്തിലെ സിനിമ പ്രേക്ഷകര്‍ ഇരുകൈളും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു.  മോഹന്‍ലാല്‍~മമ്മൂട്ടി കാലഘട്ടത്തിലെ സിനിമകളുടെ സ്വഭാവികത കൊണ്ടാകാം ജയന്‍ കാലഘട്ടത്തിലെ അമാനുഷിക രംഗങ്ങള്‍ക്ക് കൈയ്യടിച്ചിരുന്ന അതേ പ്രേക്ഷകര്‍ ഇങ്ങനെ ഒരു പരിധിയും നിലപാടും സ്വീകരിച്ചത്…ബ്ലോക്ബസ്റ്റര്‍ ആകേണ്ടിയിരുന്ന എത്രയൊ സിനിമകളാണ് പ്രേക്ഷകരുടെ ഈ നിലപാട് കാരണം ആവറേജിലും ഹിറ്റിലും ഒക്കെ ഒതുങ്ങിയത്… ദൗത്യം,യോദ്ധ,ജോണിവാക്കര്‍,നിര്‍ണയം,ഒളിമ്പ്യന്‍ പോലുള്ള സിനിമകള്‍ ഉത്തമ ഉദാഹരണങ്ങളാണ്…പ്രേക്ഷകരുടെ ഈ നിലപാടില്‍ മാറ്റം വന്ന് തുടങ്ങിയത് 2005 ന് ശേഷമാണെന്ന് പറയാം…തമിഴിലെയും തെലുങ്കിലെയും നായകന്മാര്‍ പറന്ന് സ്റ്റണ്ട് ചെയ്യുന്നത് കണ്ടപ്പോള്‍ മലയാള പ്രേക്ഷകര്‍ക്കും ആഗ്രഹം ഉദിച്ചു നമ്മുടെ നായകന്മാരും ഇത് പോലെ ഒക്കെ പറന്ന് സ്റ്റണ്ട് ചെയ്തിരുന്നെങ്കില്‍ എന്ന്.

ആ ആഗ്രഹത്തിന്റെ പൂര്‍ണമായ സഫലീകരണമായിരുന്നു പുലിമുരുകനില്‍ കണ്ടത്…പുലിമുരുകന്‍ എന്ന സിനിമ തൊണ്ണുറുകളിലായിരുന്നു റിലീസ് ആയിരുന്നതെങ്കില്‍ ഉറപ്പായും ഇപ്പോള്‍ കിട്ടിയ റെക്കോര്‍ഡ് വിജയം നേടില്ലായിരുന്നു.

ഒരു ഫാന്‍സ് അസോസിയേഷന്റെയും പിന്‍ബലം ഇല്ലാതെ,സോഷ്യല്‍ മീഡിയയും ടീസറും ട്രെയിലറും ഇല്ലാതെ ആണ് മലയാള സിനിമയുടെ സുവര്‍ണ കാലഘട്ടമെന്ന് അറിയപ്പെടുന്ന 1986-2000 കാലഘട്ടത്തില്‍ പ്രേക്ഷകര്‍ ആര്‍ത്തിരമ്പി തിയേറ്ററുകളിലേക്ക് എത്തിയിരുന്നത്…സിനിമ മാഗസിനുകളും റിലീസിന്റെ തലേന്നും റിലീസ് ദിവസവും വരുന്ന പത്ര പരസ്യങ്ങളും മാത്രമാണ് സിനിമയെ കുറിച്ച് അറിയാനുള്ള മീഡിയ…

കാലചക്രം തിരിഞ്ഞു കൊണ്ടേയിരിക്കുന്നു,മലയാളിയുടെയും മലയാള സിനിമയുടെയും അഭിരുചികള്‍ ഒരുപാട് മാറി. പക്ഷെ മാറാതെ നില്ക്കുന്നത് ഒന്ന് മാത്രം,മോഹന്‍ലാലും മോഹന്‍ലാലിന്റെ സിനിമകളുടെ തിരക്കും പിന്നെ മലയാളികള്‍ക്ക് അദ്ദേഹത്തോടുള്ള ഇഷ്ടവും..

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: 32 years of Mohanlal Movie Moonnam Mura, special Writeup

സഫീര്‍ അഹമ്മദ്‌

We use cookies to give you the best possible experience. Learn more