| Tuesday, 22nd March 2022, 8:03 am

പ്രശാന്ത് കിഷോറിന് 300 കോടി; ആരോപണത്തിന് മറുപടിയുമായി കെ.സി.ആര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ദേശീയതലത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ തയ്യാറെടുക്കയാണെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു. തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി ചേര്‍ന്ന് റാവു പുതിയ പദ്ധതികള്‍ തയ്യാറാക്കുന്നതായാണ് വിവരം.

പ്രശാന്ത് കിഷോറിന് ദേശീയതലത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് താന്‍ കരുതുന്നതെന്ന് കെ.സി.ആര്‍ പറഞ്ഞു.

‘ഒരു ദേശീയ മാറ്റം കൊണ്ടുവരാന്‍ ഞാന്‍ പ്രശാന്ത് കിഷോറുമായി ചര്‍ച്ച നടത്തുകയാണ്. പ്രശാന്ത് കിഷോര്‍ എന്നോടൊപ്പം പ്രവര്‍ത്തിക്കും. ഇതില്‍ ആര്‍ക്കാണ് പ്രശ്‌നം? എന്തിനാണ് അദ്ദേഹത്തെ ബോംബായി കാണുന്നത്? എന്തിനാണ് അവര്‍ അലറുന്നത്?’ കെ.സി.ആര്‍ പ്രതികരിച്ചു.

പ്രശാന്ത് കിഷോറുമായി 300 കോടി രൂപയുടെ കരാറില്‍ ഒപ്പു വെച്ചിരുന്നു എന്നുള്ള
ആരോപണത്തിനും കെ.സി.ആര്‍ മറുപടി പറഞ്ഞു. ‘കഴിഞ്ഞ 7-8 വര്‍ഷമായി പ്രശാന്ത് കിഷോര്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. അദ്ദേഹം ഒരിക്കലും പണത്തിന് വേണ്ടി ജോലി ചെയ്തിട്ടില്ല. അദ്ദേഹം ഒരു കൂലിപ്പണിക്കാരനല്ല. അദ്ദേഹത്തിന്റെ പ്രതിബദ്ധത നിങ്ങള്‍ക്ക് മനസ്സിലാകുന്നില്ല,’ അദ്ദേഹം പറഞ്ഞു.

2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിക്കെതിരെ മുന്നണിയുണ്ടാക്കാനുള്ള ശ്രമത്തിലാണ് തെലങ്കാന മുഖ്യമന്ത്രി. ഇതിനിടയിലാണ് കിഷോറും കെ.സി.ആറും കഴിഞ്ഞ മാസം ഹൈദരാബാദിന് പുറത്തുള്ള അദ്ദേഹത്തിന്റെ ഫാംഹൗസില്‍ വെച്ച് കണ്ടതായി റിപ്പോര്‍ട്ടുകള്‍ വന്നത്. ബി.ജെ.പിക്കെതിരെ ശക്തമായ നീക്കങ്ങളാണ് കെ.സി.ആര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

Content Highlights: ₹ 300 Crore Contract With Prashant Kishor? What “Best Friend” KCR Said

We use cookies to give you the best possible experience. Learn more