|

2ജി കേസ്: വിചാരണ നിര്‍ത്തണമെന്നാവശ്യപ്പെട്ട് രാജ ഹര്‍ജി നല്‍കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: രാജ്യത്ത് കോളിളക്കം സൃഷ്ടിച്ച് 2ജി കേസില്‍ വിചാരണ നിര്‍ത്തിവെയ്ക്കണമെന്നാവശ്യവുമായി പ്രതികള്‍ കോടതിയില്‍ ഹരജി സമര്‍പ്പിച്ചു.

മുന്‍ ടെലികോം മന്ത്രി എ.രാജയടക്കമുള്ള കേസിലെ പ്രതികളാണ് കേസില്‍ വിചാരണ നടക്കുന്ന സി.ബി.ഐ കോടതിയില്‍ ഇത് സംബന്ധിച്ച ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.

ഗുവഹാത്തി ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടിയാണ് പ്രതികള്‍ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. സി.ബി.ഐയുടെ രൂപവത്ക്കരണം കോടതി അസ്ഥിരപ്പെടുത്തിയിരുന്നു.

നിയമനിര്‍മാണം നടത്താതെ എക്‌സിക്യുട്ടീവ് ഓര്‍ഡറിലൂടെ കുറ്റാന്വേഷണ ഏജന്‍സി രീപീകരിച്ചത് ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു ഗുവഹാത്തി കോടതി കഴിഞ്ഞ ദിവസം വധി പുറപ്പെടുവിച്ചത്.

ഈ വിധിയുടെ ചുവട് പിടിച്ചാണ് വിചാരണ നിര്‍ത്തിവയ്ക്കണമെന്നാവശ്യവുമായി രാജയടക്കമുള്ള പ്രതികള്‍ ഹരജിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്.

നിയമവിരുദ്ധമായ എജന്‍സിയുടെ കണ്ടെത്തല്‍ നിലനില്‍ക്കില്ലെന്ന് പ്രതികള്‍ ഹരജിയില്‍ വ്യക്തമാക്കുന്നു. വിചാരണ തുടര്‍ന്നാല്‍ കോടതിയലക്ഷ്യമാകുമെന്നും പ്രതികള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

1963 ഏപ്രില്‍ ഒന്നിന് അന്നത്തെ കേന്ദ്രആഭ്യന്തര മന്ത്രിയായിരുന്ന കെ. ബി. വിശ്വനാഥ് പുറപ്പെടുവിച്ച എക്‌സിക്യൂട്ടീവ് ഓര്‍ഡറിനെ തുടര്‍ന്നാണ് സി.ബി.ഐ നിലവില്‍ വന്നത്.

എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ കുറ്റാന്വേഷണഏജന്‍സി രൂപീകരിച്ചത് ഭരണഘടനാ വിരുദ്ധമാണെന്നാണ് കോടതി കഴിഞ്ഞ ദിവസം വിധിധിയില്‍ പറഞ്ഞിരിക്കുന്നത്. ഇത്തരം ഏജന്‍സികള്‍ രൂപീകരിക്കണമെങ്കില്‍ നിയമനിര്‍മാണം നടത്തേണ്ടതാണെന്നും വ്യക്തമാക്കുന്നു.

ഗുവഹാത്തി കോടതിയുടെ സുപ്രധാന വിധിയെതുടര്‍ന്ന് സുപ്രീം കോടതി  ഉത്തരവ് സ്‌റ്റേ ചെയ്യുന്നത് വരെ സി.ബി.ഐയ്ക്ക് നിലനില്‍പ്പില്ലാത്ത അവസ്ഥയാണിപ്പോള്‍. ജസ്റ്റിസ് ഇഖ്ബാല്‍ അഹമ്മദ്, ജസ്റ്റിസ് ഇന്ദിര ഷാ എന്നവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്റേതായിരുന്നു വിധി.

2011ല്‍ ബി.എസ്.എന്‍.എല്‍ ജീവനക്കാരനായിരുന്ന നവനീതകുമാര്‍ നല്‍കിയ ഹരജിയിലാണ് ഈ കോടതി വിധിയുണ്ടായിരിക്കുന്നത്.