| Wednesday, 4th December 2019, 7:09 pm

'എലി മൂഞ്ചി'യില്‍ നിന്ന് 'ദളപതി'യിലേക്ക്...; 27 വര്‍ഷത്തെ വിജയ് യുടെ സിനിമ യാത്ര

അശ്വിന്‍ രാജ്

‘എലി മൂഞ്ചി (മുഖം) പൊലയിരിക്ക് ഇവനുടെ ഫേസ്..യാര്‍ ഇത് വന്ന് ഇന്ത മൂഞ്ചി തിയേറ്ററിലെ പാക്കും’ … വര്‍ഷങ്ങള്‍ക്ക് മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 27 വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴ് സിനിമയില്‍ നായകനായ ഒരു പുതുമുഖ നടന്റെ ആദ്യ സിനിമ കണ്ട ശേഷം ഒരു സിനിമ വാരികയിലെ നിരൂപണത്തില്‍ പറഞ്ഞ വാക്കുകളാണിത്.

ഒരു പുതുമുഖ നടനെ സംബന്ധിച്ചിടത്തോളം തളര്‍ന്നുപോകാന്‍ ഈ പരാമര്‍ശം ധാരാളമായിരുന്നു. പക്ഷേ ജോസഫ് വിജയ് ചന്ദ്രശേഖര്‍ എന്ന ആ യുവാവ് തളര്‍ന്നില്ല. വീണ്ടും വീണ്ടും സിനിമകള്‍ ചെയ്തു. എലി മൂഞ്ചി എന്ന് വിളിച്ചവരെ കൊണ്ട് ഇളയ ദളപതിയെന്നും ദളപതിയെന്നും വിളിപ്പിച്ചു. ഒരാള്‍ പോലും സിനിമയ്ക്ക് കയറില്ലെന്ന് പ്രഖ്യാപിച്ചവരുടെ മുന്നില്‍ തമിഴിലെ ഏറ്റവും വലിയ പണം വാരി ചിത്രം ചെയ്ത് കാണിച്ചു കൊടുത്തു.

                                                                                  ………

സംവിധായകനും നിര്‍മാതാവുമായ എസ്.എ ചന്ദ്ര ശേഖറിന്റെ മകനായി 1974ലായിരുന്നു വിജയിയുടെ ജനനം.’വെട്രി” എന്ന ചിത്രത്തില്‍ ബാലതാരമായാണ് വിജയ് തമിഴ് ചലച്ചിത്ര ലോകത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് 1992 ല്‍ നാളയെ തീര്‍പ്പ് എന്ന ചിത്രത്തിലൂടെ നായകനായി വിജയ് എത്തുകയായിരുന്നു.

എന്നാല്‍ ആദ്യ ചിത്രത്തില്‍ തന്നെ നിരൂപകര്‍ വിജയുടെ അഭിനയത്തേയും സിനിമയെയും ഒരു ദയയും ഇല്ലാതെ വിമര്‍ശിച്ചു. തുടര്‍ന്നും വിജയ് സിനിമ ചെയ്തു. നിര്‍മ്മാതാവും സംവിധായകനുമായ അച്ഛന്റെ കൈതാങ്ങും കൂടെയുണ്ടായിരുന്നു. പക്ഷേ തമിഴ് പോലുള്ള ഒരു വലിയ സിനിമ മേഖലയില്‍ ചുവട് വെയ്ക്കാന്‍ അതുമാത്രം പോരായിരുന്നു. ഒരുപാട് താരങ്ങള്‍ വാഴുകയും വീഴുകയും ചെയ്ത ഒരുസ്ഥലത്ത് തന്റെതായ ചുവട് വെയ്ക്കാന്‍ വിജയ്ക്ക് ഒരു പാട് പരിശ്രമിക്കേണ്ടി വന്നു.

തുടക്കക്കാലത്ത് റൊമാന്റിക് സിനിമകള്‍ വിജയ് തുടര്‍ച്ചയായി ചെയ്തു. പതിയെ പതിയെ ആളുകള്‍ വിജയിയെ ഇഷ്ടപ്പെട്ടു തുടങ്ങി. 1996ല്‍ പുറത്തിറങ്ങിയ പൂവേ ഉനക്കാ എന്ന ചിത്രത്തിന് ശേഷമാണ് വിജയിയെ ഒരു നടനായി ആളുകള്‍ അംഗീകരിച്ചു തുടങ്ങിയത്.

പിന്നീട് വണ്‍സ്മോര്‍, നേര്‍ക്കു നേര്‍, കാതുലുക്ക് മര്യാദ, തുടങ്ങി ഒരുപിടി സിനിമകള്‍. ഇതില്‍ കാതലുക്ക് മര്യാദെ എന്ന ചിത്രത്തിലൂടെ തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച നടനുള്ള പുരസ്‌ക്കാരം വിജയ് സ്വന്തമാക്കി.

പിന്നീട് 1999 ല്‍ തുള്ളാത്ത മനവും തുള്ളും എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ മുഴുവന്‍ ആരാധകരെ വിജയ് സൃഷ്ടിച്ചു. കേരളത്തില്‍ നൂറ് ദിവസത്തിന് അടുത്ത് സിനിമ പ്രദര്‍ശിപ്പിച്ചു.

തൊട്ടടുത്ത വര്‍ഷം ഇറങ്ങിയ ഖുഷി വിജയുടെ താര പദവി ഉറപ്പിക്കുകയായിരുന്നു. കോമഡി, പ്രണയം, ആക്ഷന്‍, ഡാന്‍സ് എന്നിങ്ങനെ വിജയ് ചിത്രത്തിന്റെ വിജയ ഫോര്‍മൂലയായി മാറി. ഷാജഹാന്‍ സിനിമയിലെ ‘സരക്ക് വെച്ചിരുക്കു’ എന്ന ഗാനം തെന്നിന്ത്യ മുഴുവന്‍ ചലനം സൃഷ്ടിച്ചു.

തുടര്‍ന്ന് പതിയെ ആക്ഷന്‍ ചിത്രങ്ങളിലേക്ക് വിജയ് ട്രാക്ക് മാറ്റി തുടങ്ങി. 2003 ല്‍ തിരുമലൈ എന്ന ചിത്രത്തിലൂടെ വിജയ് തന്റെ സ്ഥിരം ചിത്രങ്ങളില്‍ നിന്ന് മാറി സഞ്ചരിച്ചു തുടങ്ങി. തൊട്ടടുത്ത വര്‍ഷം ഇറങ്ങിയ ഗില്ലി എന്ന ചിത്രം വിജയ് എന്ന എന്ന മാസ് ഹിറോയുടെ സ്ഥാനം ഊട്ടി ഉറപ്പിക്കുകയായിരുന്നു. തമിഴ് സിനിമാചരിത്രം തന്നെ തിരുത്തി എഴുതി. തമിഴില്‍ 50 കോടി നേടിയ ആദ്യ ചിത്രമായി ഗില്ലി മാറി.


എന്നാല്‍ തുടര്‍ന്ന് വന്ന ചിത്രങ്ങള്‍ ബോക്‌സോഫീസില്‍ വേണ്ടത്ര ചലനങ്ങള്‍ സൃഷ്ടിച്ചില്ല. എന്നാല്‍ 2007 ല്‍ പ്രഭുദേവ സംവിധാനം ചെയ്ത പോക്കിരിയിലൂടെ വിജയ് വീണ്ടും അത്ഭുതങ്ങള്‍ സൃഷ്ടിച്ചു. എന്നാല്‍ അവിടന്നങ്ങോട്ട് വിജയ്ക്ക് പരാജയത്തിന്റെ വര്‍ഷങ്ങളായിരുന്നു.

തന്റെ കരിയറിലെ അമ്പതാം ചിത്രം ‘സുറ’ ബോക്‌സോഫിസില്‍ തകര്‍ന്നടിയുന്നത് വിജയ്ക്ക് കണ്ടിരിക്കേണ്ടി വന്നു. ഇനി ഒരു തിരിച്ചുവരവ് വിജയ്ക്ക് ഇല്ലെന്ന് നിരൂപകര്‍ വിധിയെഴുതി. വിജയുടെ സ്ഥിരം പാറ്റേണ്‍ സിനിമകള്‍ക്കെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.

അടുത്ത ചുവട് വളരെയധികം ശ്രദ്ധിച്ചായിരുന്നു. തന്റെ പഴയകാലം ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ 2011ല്‍ സിദ്ദിഖ് സംവിധാനം ചെയ്ത കാവലനില്‍ വിജയ് അഭിനയിച്ചു. തുടര്‍ന്ന് തമിഴില്‍ എക്കാലവും കൊണ്ടാടിയ ചേട്ടന്‍-അനിയത്തി സ്‌നേഹവും കോമഡിയും ആക്ഷനും എല്ലാം നിറച്ച് ഒരു സൂപ്പര്‍ ഹീറോയായി വേലായുധത്തില്‍ അഭിനയിച്ചു.

തൊട്ടടുത്ത വര്‍ഷം ത്രി ഇഡിയറ്റ്‌സിന്റെ റീമേക്കായ നന്‍പനില്‍ അതുവരെയുള്ള വിജയ് ചിത്രങ്ങളുടെ ഒരു സ്വാധീനം ഇല്ലാതെ ആക്ഷന്‍ ഒരു പരിവേഷം പോലും ഇല്ലാതെ വിജയ് അഭിനയിച്ചു. വിജയ് എന്ന നടനെ മികച്ച സംവിധായകരില്‍ ലഭിച്ചാല്‍ ഇനിയും അയാളില്‍ നിന്ന് അത്ഭുതം സൃഷ്ടിക്കാം എന്ന് തെളിയിച്ചതായിരുന്നു ആ ചിത്രം.

അതേവര്‍ഷം ദീപാവലിക്ക് വിമര്‍ശകര്‍ക്ക് മറുപടിയുമായി തുപ്പാക്കി എന്ന ചിത്രത്തിലൂടെ വിജയ് തിരിച്ചെത്തി. അതുവരെയുള്ള എല്ലാ പരാജയത്തിന്റെ ക്ഷീണം തീര്‍ക്കുന്നതായിരുന്നു ആ വിജയം.

എന്നാല്‍ ആ വിജയം സിനിമയ്ക്ക് പുറത്തുള്ള ചിലരെയും അസ്വസ്ഥമാക്കുന്നുണ്ടായിരുന്നു. എക്കാലത്തെയും പോലെ വിജയുടെ ലക്ഷ്യവും രാഷ്ട്രീയമായിരിക്കുമോ എന്ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭയന്നു.

തൊട്ടടുത്തതായി വന്ന ചിത്രത്തിന്റെ ടാഗ് ലൈനും പേരും ഈ ഭയം കൂട്ടുന്നതായിരുന്നു. ‘തലൈവ’ time to lead… വിജയുടെ ആരാധകരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചു തുടങ്ങുകയായിരുന്നു.

ചിത്രത്തിന് തമിഴ്‌നാട്ടില്‍ അപ്രഖ്യാപിത വിലക്കുകള്‍ വന്നു. കേരളത്തില്‍ റിലീസ് ചെയ്ത് നാല് ദിവസത്തിലധികം കഴിഞ്ഞ ശേഷമായിരുന്നു തമിഴ്‌നാട്ടില്‍ റിലീസ് ചെയ്തത്.

പിന്നീട് മോഹന്‍ലാലിന് ഒപ്പം ജില്ലയില്‍ വിജയ് അഭിനയിച്ചു. അതേവര്‍ഷം തുപ്പാക്കിയുടെ വിജയം അവര്‍ത്തിച്ച് എ.ആര്‍ മുരുഗദോസ് – വിജയ് ടീം കത്തിയുമായി രംഗത്ത് എത്തി.

ആ വര്‍ഷം ഏറ്റവും കൂടുതല്‍ വരുമാനം നേടിയ തമിഴ് ചിത്രമായി. എന്നാല്‍ 2015 ല്‍ പുറത്തിറങ്ങിയ പുലി ബോക്‌സോഫിസില്‍ തകര്‍ന്നടിഞ്ഞു. എന്നാല്‍ തെറിയും മെര്‍സലും സര്‍ക്കാരും ബോക്‌സോഫിസില്‍ എതിരാളികളില്ലാതെ വിജയുടെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. ഇടയ്ക്ക് വന്ന ഭൈരവ നിരാശപ്പെടുത്തിയെങ്കിലും. എറ്റവുമൊടുവില്‍ ബിഗിലും വിജയുടെ അപ്രമാതിത്വം ഉറപ്പിക്കുകയായിരുന്നു.

വെള്ളിത്തിരയ്ക്ക് പുറത്തെ ‘സൂപ്പര്‍ ഹീറോ’

കേവലം വെള്ളിത്തിരയില്‍ മാത്രം അത്ഭുതങ്ങളും അനീതിക്ക് എതിരെ പ്രതികരിക്കുന്ന സൂപ്പര്‍ ഹിറോയോ ആവുകയായിരുന്നില്ല വിജയ്. പത്താം വയസില്‍ തന്റെ അനിയത്തിയുടെ മരണ ശേഷം മിതഭാഷിയായി മാറിയ അയാള്‍ തന്റെ സിനിമയ്ക്ക് പുറത്തും മനുഷ്യപക്ഷത്തിന്റെ രാഷ്ട്രീയം സംസാരിച്ചു. വിമര്‍ശനങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും മുമ്പില്‍ തലക്കുനിച്ച് കൊടുത്തില്ല. സാമൂഹിക പ്രശ്നങ്ങളില്‍ മാധ്യമങ്ങളെ പോലും അറിയിക്കാതെ അയാള്‍ ഇടപ്പെട്ടു.

ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ നടികര്‍ സംഘം പ്രശ്നത്തില്‍ ഇടപെടുന്നതിന് മുന്‍പ് തന്നെ ചെന്നൈ മറീന ബീച്ചില്‍ ആള്‍കൂട്ടത്തിനിടയില്‍ മുഖം മറച്ച് അവരില്‍ ഒരാളായി നിന്നു.

തന്റെ സിനിമയായ മെര്‍സലില്‍ ബി.ജെ.പി സര്‍ക്കാരുകളെ വിമര്‍ശിച്ചു എന്നതിന്റെ പേരില്‍ ബി.ജെ.പി നേതൃത്വത്തില്‍ നിന്ന് കടുത്ത എതിര്‍പ്പുകളാണ് താരത്തിനും സിനിമക്കും നേരിടേണ്ടി വന്നത്. വിജയ് ക്രിസ്ത്യാനിയാണെന്നും അതുകൊണ്ടാണ് അമ്പലങ്ങള്‍ക്ക് പകരം ആശുപത്രി വേണം എന്നുള്ള ഡയലോഗ് സിനിമയില്‍ പറഞ്ഞതെന്നുമായിരുന്നു സംഘപരിവാരത്തിന്റെ വിമര്‍ശനം. വിജയുടെ മുഴുവന്‍ പേര് ജോസഫ് വിജയ് ആണെന്നതായിരുന്നു ഇതിന് അവര്‍ കണ്ടെത്തിയ ന്യായം.

എന്നാല്‍ ഈ പ്രചരണത്തെ വിജയ് പ്രതിരോധിച്ചത് ജോസഫ് വിജയ് എന്ന തന്റെ പേരില്‍ നിന്ന് കൊണ്ട് തന്നെയായിരുന്നു. ജീസസ് രക്ഷിക്കട്ടെ എന്ന് ലെറ്റര്‍ പാഡില്‍ ജോസഫ് വിജയ് എന്ന പേരില്‍ നിന്നുകൊണ്ട് തന്റെ പേര് ജോസഫ് വിജയ് എന്നാണ് അതില്‍ എന്താണ് തെറ്റെന്ന് ചോദിച്ചു കൊണ്ടായിരുന്നു.

തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് ഗ്രൂപ്പിനെതിരെ നടത്തിയ സമരത്തിനെതിരെ പൊലീസ് എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ട ആളുകളുടെ വീട്ടില്‍ അയാള്‍ ഒരു മാധ്യമങ്ങളെയും അറിയിക്കാതെ എത്തി., വെടിവെപ്പിനിടെ കൊല്ലപ്പെട്ട 13 കുടുംബാംഗങ്ങളുടെ വീട്ടിലും വിജയ് സന്ദര്‍ശനം നടത്തിയിരുന്നു. ആരാധകര്‍ കൂടുമെന്നതിനാല്‍ വളരെ രഹസ്യമായിട്ടായിരുന്നു വിജയ് കുടുംബങ്ങളെ കാണാനെത്തിയത്.

അര്‍ധരാത്രിയോടെ ബൈക്കിലെത്തിയ വിജയ് കുടുംബാംഗങ്ങളെ കണ്ട് ആശ്വസിപ്പിക്കുകയും ഒരുലക്ഷം രൂപ വീതം ധനസഹായം നല്‍കുകയും ചെയ്തു. പ്രദേശവാസികളില്‍ ചിലര്‍ മൊബൈലില്‍ പകര്‍ത്തിയ ഫോട്ടോകള്‍ പ്രചരിച്ചതിനെത്തുടര്‍ന്നാണ് വിജയുടെ സന്ദര്‍ശനത്തെപ്പറ്റി മാധ്യമങ്ങള്‍ അറിഞ്ഞത്.

തുടര്‍ന്ന് തന്റെ പിറന്നാള്‍ ആഘോഷങ്ങള്‍ പതിവ് രീതിയില്‍ നടത്താന്‍ പാടില്ലെന്ന് ആരാധകരോട് പറഞ്ഞു. കാവേരി നദി സമരത്തിലും വെള്ളിത്തിരയ്ക്ക് പുറത്ത് അയാള്‍ ഉണ്ടായിരുന്നു.

‘നോട്ട് നിരോധനം’ നടപ്പിലാക്കിയ ഘട്ടത്തില്‍’ നോട്ട് നിരോധനം എത്ര വലിയ നടപടി ആയാലും 80 ശതമാനം വരുന്ന ജനതയെ തെരുവില്‍ നിര്‍ത്തുന്ന പരിഷ്‌കാരങ്ങളോട് യോജിക്കാന്‍ കഴിയില്ലെന്ന് ‘ വിജയ് തുറന്നുപറഞ്ഞു.

സിനിമ ഇഷ്ടമായില്ല എന്ന് തുറന്നുപറഞ്ഞ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ അവരെ മോശമായി ട്രോളിയും, ബോഡി ഷെയിംമിഗ് അടക്കം നടത്തിയപ്പോളും മാപ്പുപറയുകയും ഇത്തരം പ്രവണതകള്‍ ആവര്‍ത്തിച്ചാല്‍ ഫാന്‍സ് അസോസിയേഷന്‍ പിരിച്ചു വിടുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

അയാള്‍ക്ക് പല ലക്ഷ്യങ്ങളും ഉണ്ടായിരിക്കാം, താരമായിരിക്കാം, രക്ഷകന്‍ വേഷങ്ങള്‍ മാത്രം ചെയ്യുന്ന ഒരു ശരാശരി നടന്‍ മാത്രമായിരിക്കാം. പക്ഷേ വിജയ് എന്ന താരത്തിന് ഇന്നുള്ള ആരാധകര്‍ ഒരു സുപ്രഭാതത്തില്‍ ഉണ്ടായതല്ല. അയാളുടെ സിനിമകള്‍ കണ്ടും ജീവിതത്തിലെ നിലപാടുകള്‍ കണ്ടും ഇഷ്ടപ്പെട്ടു തുടങ്ങിയവരാണ്. നാളെ അയാള്‍ ഒരു നേതാവായേക്കാം. പക്ഷേ അത് മനുഷ്യ പക്ഷത്ത് നില്‍ക്കുന്ന ഒരു നേതാവായിരിക്കും എന്ന് നമുക്ക് ഉറപ്പിക്കാം. കാരണം ഇരുപത്തിയേഴ് വര്‍ഷമായി അയാളെ വെള്ളിത്തിരയിലും പുറത്തും നമ്മള്‍ കാണുന്നുണ്ട്.

DoolNews Video

അശ്വിന്‍ രാജ്

ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more