സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അബ്ദുല്‍ റഹീമിനെ മോചിപ്പിക്കാന്‍ ഇനി വേണ്ടത് 27 കോടി
Kerala News
സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അബ്ദുല്‍ റഹീമിനെ മോചിപ്പിക്കാന്‍ ഇനി വേണ്ടത് 27 കോടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th April 2024, 7:27 pm

തിരുവനന്തപുരം: സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി പണം സ്വരൂപിക്കാന്‍ സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍. ആകെ 34 കോടി രൂപയാണ് അബ്ദുല്‍ റഹീമിന്റെ മോചനത്തിന് ആവശ്യമായി വരുന്നത്.

ക്യാമ്പയിന്‍ മുഖേന ആറര കോടിയോളം രൂപ സമാഹരിച്ചിട്ടുണ്ട്. ഇനി 27 കോടി രൂപ ലഭിച്ചാല്‍ മാത്രമേ അബ്ദുല്‍ റഹീമിനെ ശിക്ഷയില്‍ നിന്ന് മോചിപ്പിക്കാന്‍ കഴിയുകയുള്ളു. മുഴുവന്‍ തുകയും സ്വരൂപിക്കാന്‍ 15/04/2024 വരെ മാത്രമേ സമയമുള്ളൂ. ഏപ്രില്‍ 16ന് റഹീമിന്റെ വധശിക്ഷ നടപ്പിലാക്കുമെന്നാണ് സൗദി അറിയിച്ചിട്ടുള്ളത്.

വിവിധ സംഘടനകളുടെയും പ്രവാസി സമൂഹത്തിന്റെയും നേതൃത്വത്തില്‍ ജനകീയ സമിതിക്ക് ഇതുവരെ 6.80 കോടി രൂപ മാത്രമേ സ്വരൂപിക്കാന്‍ കഴിഞ്ഞിട്ടുള്ളുവെന്ന് രക്ഷികാരികള്‍ പറഞ്ഞു.

ഇതിനുപുറമെ അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി പണം സ്വരൂപിക്കാന്‍ വ്യവസായി ബോബി ചെമ്മണ്ണൂര്‍ സംസ്ഥാനത്തുടനീളം ‘യാചക യാത്ര’ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് നിലവില്‍ ഒരു കോടി രൂപ കൈമാറിയിട്ടുണ്ട്. ബാക്കി വരുന്ന തുകയ്ക്കാണ് പിരിവെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ശിക്ഷ നീട്ടിക്കിട്ടാനായി ഇന്ത്യന്‍ എംബസി വഴി സൗദി അധികൃതരോട് റഹീമിന്റെ കുടുംബം അപേക്ഷിച്ചിട്ടുണ്ട്. നിലവില്‍ ലഭിച്ച തുകയുടെ കണക്കുകള്‍ ബോധ്യപ്പെടുത്തി കൂടുതൽ സമയം ആവശ്യപ്പെടാനാണ് ശ്രമിക്കുന്നത്.

കഴിഞ്ഞ 18 വര്‍ഷമായി അബ്ദുല്‍ റഹീം സൗദി ജയിലിലാണ്. സ്‌പോണ്‍സറുടെ മകന്റെ മരണത്തിന് കാരണക്കാരനായി എന്ന കുറ്റത്തിനാണ് അബ്ദുല്‍ റഹീമിന് സൗദി വധശിക്ഷ വിധിച്ചത്.

ഭിന്നശേഷിക്കാരനായ കുട്ടിയ്ക്ക് കാറില്‍ വെച്ച് അസ്വസ്ഥത അനുഭവപ്പെട്ടപ്പോള്‍ സഹായത്തിനെത്തിയ അബ്ദുല്‍ റഹീമിന്റെ കൈ തട്ടി കഴുത്തില്‍ ഘടിപ്പിച്ചിരുന്ന ജീവന്‍ രക്ഷാ ഉപകരണം നിലച്ചുപോകുകയായിരുന്നു. ഇത് മരണത്തിന് കാരണമായെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വധശിക്ഷ വിധിച്ചത്. 34 കോടി രൂപ മോചനദ്രവ്യം നല്‍കിയാല്‍ വധശിക്ഷയില്‍ നിന്ന് അബ്ദുല്‍ റഹീമിന് രക്ഷ നേടാം.

Content Highlight: 27 crores are needed to free Abdul Rahim, who was sentenced to death in Saudi Arabia