| Monday, 22nd November 2021, 7:59 am

യുവതിക്ക് അശ്ലീല സന്ദേശമയച്ചതിന് കോട്ടയത്ത് 23 കാരനെ ഭര്‍ത്താവും സംഘവും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൊടുപുഴ: യുവതിക്ക് അശ്ലീല സന്ദേശമയച്ചതിന് 23കാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ ഭര്‍ത്താവ് ഉള്‍പ്പെടെ നാല് പേരെ പൊലീസ് അറസ്റ്റുചെയ്തു.

തന്നെ വിവസ്ത്രനാക്കി മര്‍ദിക്കുകയും പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ചെയ്തതായി ഇരുപത്തിമൂന്നുകാരന്‍ മൊഴിനല്‍കിയിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാളിയാര്‍ തച്ചമറ്റത്തില്‍ അനുജിത്ത് (കൊച്ചമ്പിളി-21), സഹോദരന്‍ അഭിജിത്ത് (വല്യമ്പിളി-23), എറണാകുളം തൃക്കാരിയൂര്‍ തങ്കളം വാലയില്‍ ജിയോ (ജോണ്‍-33), മുതലക്കോടം പഴുക്കാക്കുളം പഴയരിയില്‍ അഷ്‌കര്‍ (23) എന്നിവരെയാണ് തൊടുപുഴ പൊലീസ് അറസ്റ്റുചെയ്തത്. രണ്ടുപേര്‍കൂടി അറസ്റ്റിലാകാനുണ്ട്.

ഒരു വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍നിന്നാണ് അനുജിത്തിന്റെ ഭാര്യയ്ക്ക് നിരന്തരം അശ്ലീല സന്ദേശങ്ങള്‍ വന്നത്. ഇരുപത്തിമൂന്നുകാരനാണ് ഇത് അയച്ചതെന്ന് പ്രതികള്‍ കണ്ടെത്തുകയും വെള്ളിയാഴ്ച വൈകീട്ട് തൊടുപുഴയില്‍ വെച്ച് യുവാവിനെ ഇവര്‍ ബലമായി കാറില്‍ കയറ്റിക്കൊണ്ടുപോയി ഒരുരാത്രി മുഴുവന്‍ മര്‍ദിക്കുകയും മണക്കാടെത്തിച്ച് അനുജിത്ത് തന്നെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നുമാണ് യുവാവിന്റെ മൊഴി.

ശനിയാഴ്ച രാവിലെ സംഘം യുവാവിനെ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കി. അശ്ലീല സന്ദേശം അയച്ചെന്ന പരാതിയും നല്‍കി. എന്നാല്‍, സംശയം തോന്നിയ പൊലീസ്, പ്രതികളെ തടഞ്ഞുവെയ്ക്കുകയും യുവാവിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയുമായിരുന്നു. ഇതിനിടെ മകനെ കാണാനില്ലെന്ന പരാതിയുമായി യുവാവിന്റെ അമ്മയും പൊലീസ് സ്റ്റേഷനിലെത്തി.

പീഡനവിവരം യുവാവ് ഡോക്ടറോടും പറഞ്ഞു. പരിശോധിച്ചപ്പോള്‍ ക്രൂരമര്‍ദനത്തിന് ഇരയായതായി കണ്ടെത്തി. അശ്ലീലസന്ദേശം അയച്ചെന്ന പരാതിയില്‍ യുവാവിനെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: 23-year-old man abducted and tortured in Kottayam for sending obscene messages to a woman

Latest Stories

We use cookies to give you the best possible experience. Learn more