| Sunday, 23rd August 2020, 8:20 am

ഒടുവില്‍ പാര്‍ട്ടിക്കകത്തും ആ ആവശ്യം; അപ്രതീക്ഷിത നീക്കവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍; പാര്‍ട്ടി സമ്പൂര്‍ണ മാറ്റത്തിലേക്കോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തിങ്കളാഴ്ച പ്രവര്‍ത്തക സമിതി യോഗം ചേരാനിരിക്കെ കോണ്‍ഗ്രസില്‍ വീണ്ടും ആശയക്കുഴപ്പം. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ നടത്തിയ നീക്കമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്.

പാര്‍ട്ടിക്ക് പൂര്‍ണസമയ നേതൃത്വം വേണമെന്നതുള്‍പ്പെട്ടെ വിവിധ ആവശ്യങ്ങള്‍ മുന്നോട്ടുവെച്ച് 23 മുതിര്‍ന്ന  നേതാക്കള്‍ കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയാ ഗാന്ധിക്ക് കത്തയച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

കത്തയച്ചവരില്‍ 5 മുന്‍മുഖ്യമന്ത്രിമാരും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ അംഗങ്ങളും എം.പിമാരും മുന്‍കേന്ദ്രമന്ത്രിമാരും ഉള്‍പ്പെടുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

പാര്‍ട്ടിക്കുള്ളില്‍ ചിലര്‍ ഭിന്നപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നും രാഹുലിന്റെ വരവ് ചിലര്‍ എതിര്‍ക്കുന്നു എന്ന പ്രചാരണം ഇതിന്റെ ഭാഗമാണെന്നും കത്തില്‍ പറയുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ലമെന്ററി ബോര്‍ഡ് രൂപീകരിക്കണമെന്നത് പ്രധാന ആവശ്യങ്ങളിലൊന്നായി കത്തില്‍ പറയുന്നു. തോല്‍വികള്‍ പൂര്‍ണമനസ്സോടെ പഠിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

ഗുലാം നബി ആസാദ് ,ആനന്ദ് ശര്‍മ, കപില്‍ സിബല്‍, മനീഷ് തിവാരി, ശശി തരൂര്‍, മുകുള്‍ വാസ്‌നിക് പൃഥ്വിരാജ് ചവാന്‍, പി.ജെ കുര്യന്‍, അജയ് സിംഗ്, രേണുക ചൗധരി തുടങ്ങിയവര്‍ കത്തില്‍ ഒപ്പിട്ടുണ്ടെന്നാണ് സൂചന.

പാര്‍ട്ടിക്കുള്ളില്‍ മാറ്റങ്ങള്‍ കൊണ്ടുവരണമെന്നും സംസ്ഥാനങ്ങളിലെ പാര്‍ട്ടി യൂണിറ്റുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്നും കത്തില്‍ പറയുന്നതായി വൃത്തങ്ങള്‍ പറയുന്നു. അധികാര വികേന്ദ്രീകരണം ആവശ്യമാണെന്നും അതോടൊപ്പം തന്നെ ബ്ലോക്ക് തലം മുതല്‍ സി.ഡബ്ല്യൂ.സി വരയുള്ള പാര്‍ട്ടിയുടെ എല്ലാ തലങ്ങളിലേക്കും തെരഞ്ഞെടുപ്പ് വേണമെന്നും കത്തില്‍ പറയുന്നതായാണ് വൃത്തങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍.

പാര്‍ട്ടിയുടെ പ്രവര്‍ത്തന സമിതി യോഗം തിങ്കളാഴ്ച നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പിന്നാലെയാണ് മുതിര്‍ന്ന നേതാക്കള്‍ സോണിയാ ഗാന്ധിക്ക് കത്തയച്ച വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്.
നേതൃത്വ മാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഒളിഞ്ഞും തെളിഞ്ഞും നടക്കുന്നതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം വിളിച്ചത്.

2024 ല്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്നിറക്കി കോണ്‍ഗ്രസിന് വീണ്ടും മുന്നോട്ടുവരണമെങ്കില്‍ കോണ്‍ഗ്രസില്‍ ഉടനടി ഒരു നേതൃത്വ മാറ്റം ഉണ്ടാവണമെന്ന ആവശ്യം ശക്തിപ്പെട്ടുവരുന്നുണ്ട്.

ഗാന്ധി കുടുംബത്തിന് പുറമേ നിന്നുള്ള ഒരാള്‍ വേണം പ്രസിഡന്റ് സ്ഥാനത്തേക്ക് വരേണ്ടതെന്ന് ഒരുവിഭാഗം പറയുമ്പോള്‍ രാഹുല്‍ ഗാന്ധി തന്നെ തിരിച്ചെത്തണമെന്നാണ് മറുവിഭാഗം ആവശ്യപ്പെടുന്നത്.

എന്നാല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് രാഹുല്‍ ഗാന്ധി ഉടന്‍തന്നെ ഒരു തിരിച്ചുവരവ് നടത്താനുള്ള സാധ്യതയില്ല. ഇക്കാര്യം അദ്ദേഹം പല അവസരങ്ങളിലും വ്യക്തമാക്കിയിട്ടുള്ളതാണ്.

India Tomorrow: Conversations with the Next Generation of Political Leadersഎന്ന പുസ്തകത്തില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും നടത്തിയ പരാമര്‍ശത്തിന് പിന്നാലെയാണ് നേതൃത്വ മാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും തുടങ്ങിയത്.

പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാനും പാര്‍ട്ടിയെ ശക്തിപ്പെടുത്താനും തനിക്ക് പ്രസിഡന്റ് പദവി ആവശ്യമില്ലെന്നാണ് രാഹുല്‍ പറഞ്ഞിരിക്കുന്നത്. പ്രിയങ്കാ ഗാന്ധിയും സമാനമായ അഭിപ്രായം തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്.

ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് ഒരാള്‍ പാര്‍ട്ടിയുടെ ഉന്നതസ്ഥാനത്തേയ്ക്ക് വരണം എന്നുതന്നെയാണ് പുസ്തകത്തില്‍ രാഹുലും പ്രിയങ്കയും വ്യക്തമാക്കിയിരിക്കുന്നത്. ഇതിന് പിന്നാലെ നേതൃത്വ മാറ്റത്തെക്കുറിച്ച് വീണ്ടും ചര്‍ച്ചകള്‍ തുടങ്ങി.

എന്നാല്‍ ഇത് ഒരുവര്‍ഷം മുന്‍പ് കൊടുത്ത അഭിമുഖമാണെന്ന് പറഞ്ഞ് കോണ്‍ഗ്രസ് തന്നെ രംഗത്തെത്തിയത് വീണ്ടും ആശങ്കകള്‍ക്ക് വഴിയൊരുക്കി. കോണ്‍ഗ്രസിന്റെ പ്രതികരണം സൂചിപ്പിക്കുന്നത് രാഹുലിന്റെ തിരിച്ചുവരവാണോ എന്ന തരത്തില്‍ ചര്‍ച്ചകള്‍ക്ക് വീണ്ടും തുടങ്ങി.

2019 ലെ പൊതുതെരഞ്ഞൈടുപ്പില്‍ കോണ്‍ഗ്രസിന് ഏറ്റ കനത്ത പരാജയത്തിന് പിന്നാലെ പാര്‍ട്ടിക്കുള്ളിലെ കുടുംബ വാഴ്ചയ്‌ക്കെതിരെ പ്രത്യക്ഷമായും പരോക്ഷമായും വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാള്‍ കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തേക്ക് വന്നാല്‍ മാത്രമേ പാര്‍ട്ടിക്ക് ഇനിയൊരു തിരിച്ചുവരവ് സാധ്യമാകുമെന്നും വിലയിരുത്തപ്പെട്ടിരുന്നു. ഇതേ വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ഒരു വിഭാഗം.

കോണ്‍ഗ്രസിനുള്ളില്‍ കാര്യമായ അഴിച്ചുപണി നടന്നാല്‍ മാത്രമേ പാര്‍ട്ടിക്ക് ഒരു തിരിച്ചുവരവ് സാധ്യമാകൂ എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

ഇത്തരമൊരു സാഹചര്യത്തില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തന സമിതിയോഗം നിര്‍ണായകമാണ്.
അതേസമയം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ തന്നെ ഒരു മാറ്റം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി സോണിയാ ഗാന്ധിക്ക് അയച്ച കത്ത് കോണ്‍ഗ്രസില്‍ ഒരുപക്ഷേ സമ്പൂര്‍ണ മാറ്റം ഉണ്ടായേക്കാമെന്ന സൂചനകളും മുന്നോട്ടുവെക്കുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

CONTENT HIGHLIGHTS: 23 senior Congress leaders write to Sonia Gandhi calling for sweeping changes

We use cookies to give you the best possible experience. Learn more