| Monday, 9th September 2024, 12:01 pm

ഒഡീഷയില്‍ 22 കാരിയെ മാസങ്ങളോളം പീഡിപ്പിച്ചു; നാല് പ്രതികള്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭുവനേശ്വര്‍: 22 കാരിയായ യുവതിയെ വീട്ടില്‍വെച്ച് മാസങ്ങളോളം ബലാത്സംഗം ചെയ്ത നാല് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ്. ഇരയായ യുവതിയുടെ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഒഡീഷയിലെ ധെങ്കനാല്‍ ജില്ലയിലാണ് സംഭവം.

കുറേ വര്‍ഷങ്ങളായി യുവതിയും മാനസികാസ്വാസ്ത്യമുള്ള പിതാവും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.

കാലങ്ങളായുള്ള പീഡനത്തിനിരയായ യുവതി ഇപ്പോള്‍ ഏഴ് മാസം ഗര്‍ഭിണിയാണ്. അക്രമത്തിനിരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കിമുള്ള സുരക്ഷാ കേന്ദ്രത്തിലാണ് നിലവില്‍ യുവതിയെ താമസിപ്പിച്ചിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് യുവതിയുടെ അമ്മ മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെ മോശം സാമ്പത്തികാവസ്ഥയിലായിരുന്ന യുവതിയും പിതാവും ആള്‍താമസമില്ലാതെ ഒഴിഞ്ഞു കിടക്കുന്ന മറ്റൊരു വീട്ടിലേക്ക് മാറുകയായിരുന്നുവെന്നും ഇവിടെവെച്ചാണ് യുവതിയെ പ്രതികള്‍ ബലാത്സംഗത്തിനിരയാക്കിയതെന്നും പൊലീസ് പറഞ്ഞു.

യുവതിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയിട്ടുണ്ടെന്നും പിതാവിന്റെ സംരക്ഷണം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഇരയാക്കപ്പെട്ട യുവതിയുടെ മൊഴികള്‍ പരിശോധിച്ചുവരികയാണെന്നും കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ചെയ്യുന്നുണ്ടെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

കേസ് അന്വേഷണത്തിന് ഡി.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും എസ്. പി നേരിട്ട് നിരീക്ഷിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

സംഭവത്തെ കുറിച്ചുള്ള തന്റെ ആശങ്കകള്‍ എസ്.പിയുമായി സംസാരിച്ചതായി ഉപമുഖ്യമന്ത്രി പ്രവതി പരിദ എക്‌സില്‍ കുറിച്ച പോസ്റ്റില്‍ പറയുന്നുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു.

Content Highlight: 22 year old raped for months in odisha; four accused were arrested

We use cookies to give you the best possible experience. Learn more