national news
32 പേരെ രക്ഷപ്പെടുത്തി, കണ്ടെത്താനുള്ളത് 25 പേരെ; ഹിമപാതത്തിൽ കുടുങ്ങിയവർക്കായുള്ള രക്ഷാദൗത്യം രണ്ടാം ദിനത്തിൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 01, 03:03 am
Saturday, 1st March 2025, 8:33 am

ന്യൂദൽഹി: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ മന ഗ്രാമത്തിന് സമീപം ഉണ്ടായ ഹിമപാതത്തിൽ കുടുങ്ങിയ മുപ്പത്തിരണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തി. ഇന്ത്യൻ കരസേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ഇനി 25 പേരെയാണ് അപകടസ്ഥലത്ത് നിന്ന് കണ്ടെത്താനുള്ളത്. രക്ഷപ്പെടുത്തിയ 32 പേരിൽ 23 പേർക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് സർക്കാർ വ്യക്തമാക്കി.

ബാക്കി 22 തൊഴിലാളികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഉത്തരാഖണ്ഡിലെ ബദരീനാഥിൽ ഉണ്ടായ ഹിമപാതത്തിൽ ഏകദേശം 57 ബി.ആർ.ഒ തൊഴിലാളികൾ കുടുങ്ങിയിരുന്നു. ഹിമാനികൾ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് ഇത് സംഭവിച്ചതെന്നും നിരവധി തൊഴിലാളികൾ മഞ്ഞിനടിയിൽ കുടുങ്ങിയെന്നും ഇതുവരെ 32 തൊഴിലാളികളെ രക്ഷപ്പെടുത്തിയെന്നും ജില്ലാ മജിസ്ട്രേറ്റ് സന്ദീപ് തിവാരിയെ പറഞ്ഞു. മഴയും മഞ്ഞുവീഴ്ചയും രക്ഷാപ്രവർത്തനത്തെ കൂടുതൽ ദുസ്സഹമാക്കുന്നുവെന്നും തിവാരിയെ പറഞ്ഞു.

പരിക്കേറ്റ മറ്റുള്ളവരെ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഇന്നലെയാണ് ചൈനീസ് അതിർത്തിയോട് ചേർന്നുള്ള മനയെ ഘസ്റ്റോളിയുമായി ബന്ധിപ്പിക്കുന്ന ദേശീയപാതയിൽ അപകടം ഉണ്ടായത്.

ചൈനീസ് അതിർത്തിയിലേക്ക് പണിയുന്ന റോഡിന്റെ നിർമാണത്തിനായി എത്തിച്ച തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്. ഇന്ന് തന്നെ ഇവരെ രക്ഷിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ സേന.

ഇന്ത്യ-ചൈന അതിർത്തിക്ക് മുമ്പുള്ള അവസാന ഗ്രാമമായ മന ഗ്രാമത്തിലെ ഒരു ഹൈവേയ്ക്ക് സമീപമാണ് ഹിമപാതം ഉണ്ടായത്. ബദരീനാഥ് ക്ഷേത്രത്തിൽ നിന്ന് കഷ്ടിച്ച് നാല് കിലോമീറ്റർ അകലെയാണ് ഇത്.

ഫെഡറൽ ബോർഡർ റോഡ്‌സ് ഓർഗനൈസേഷന്റെ (BRO) സ്ഥലത്താണ് ഹിമപാതം ആഞ്ഞടിച്ചത്. എട്ട് കണ്ടെയ്‌നറുകളും 57 തൊഴിലാളികളുള്ള ഒരു ഷെഡും മഞ്ഞിനടിയിൽ കുടുങ്ങിയതായി ഇന്ത്യൻ സൈന്യത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
അഞ്ച് കണ്ടെയ്‌നറുകൾ കണ്ടെത്തിയതായും ബാക്കി മൂന്നെണ്ണത്തിനായുള്ള തിരച്ചിൽ തുടരുകയാണെന്നും പ്രസ്താവനയിൽ പറയുന്നു.

Content Highlight: 22 workers missing after avalanche hits BRO camp in Chamoli district; 33 rescued