|

ആ രണ്ടുപേരുമാണ് കൊല്‍ക്കത്തയ്ക്ക് വേണ്ടി കളി മാറ്റി മറിച്ചത്; തുറന്ന് പറഞ്ഞ് പീയൂഷ് ചൗള

സ്പോര്‍ട്സ് ഡെസ്‌ക്

2025 ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് രണ്ടാം മത്സരത്തിലും തോല്‍വി. സ്വന്തം തട്ടകമായ ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ പരാജയമാണ് രാജസ്ഥാന് നേരിടേണ്ടി വന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ 152 റണ്‍സായിരുന്നു നേടിയത്. എട്ട് വിക്കറ്റും 15 പന്തും ബാക്കി നില്‍ക്കെ 153 റണ്‍സ് നേടി ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

ക്വിന്റണ്‍ ഡി കോക്കിന്റെ തകര്‍പ്പന്‍ പ്രകടനത്തിലാണ് കൊല്‍ക്കത്ത വിജയലക്ഷ്യം മറികടന്നത്. 61 പന്തില്‍ ആറ് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 97 റണ്‍സ് നേടി പുറത്താകാതെയാണ് ഡി കോക് രാജസ്ഥാനെ പഞ്ഞിക്കിട്ടത്. ബൗളിങ്ങില്‍ കൊല്‍ക്കത്തയ്ക്ക് വരുണ്‍ ചക്രവര്‍ത്തിയുടെയും മൊയീന്‍ അലിയുടേയും പ്രകടനം വലിയ പിന്തുണ നല്‍കിയിരുന്നു.

വരുണും മൊയീനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മധ്യ ഓവറുകളില്‍ രാജസ്ഥാനെ തളര്‍ത്താന്‍ ഇരുവര്‍ക്കും സാധിച്ചു. വരുണ്‍ പരാഗിനെയും വാനിന്ദു ഹസരംഗയെയും തിരിച്ചയച്ചു. മറുവശത്ത് മൊയീന്‍ യശസ്വി ജെയ്‌സ്വാളിനെയും നിതീഷ് റാണയെയും പുറത്താക്കി കൊല്‍ക്കത്തയ്ക്ക് വലിയ ബ്രേക്ക് ത്രൂ നല്‍കി.

ഇപ്പോള്‍ ഇരു താരങ്ങളേയും പ്രശംസിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നറും കൊല്‍ക്കത്ത താരവുമായിരുന്ന പീയൂഷ് ചൗള. മത്സരത്തിന്റെ ഗതി മാറ്റിയതില്‍ പ്രധാന പങ്ക് വഹിച്ചത് ഇരുവരുമാണെന്ന് മുന്‍ താരം പറഞ്ഞു.

‘വരുണിനും മൊയീനും നന്ദി. പന്തിന് ബൗണ്‍സ് കുറവാണെന്ന് അവര്‍ക്ക് അറിയാമായിരുന്നു, പന്ത് താഴ്ന്നു നില്‍ക്കുന്നുണ്ടായിരുന്നു. പതുക്കെ പന്തെറിഞ്ഞുകൊണ്ട് അവര്‍ ബോള്‍ കറങ്ങാന്‍ തുടങ്ങി. 11-14 ഓവറില്‍ രാജസ്ഥാന് നാല് വിക്കറ്റുകള്‍ നഷ്ടമായി. ഈ രണ്ടുപേരും കെ.കെ.ആറിന് വേണ്ടി കളി മാറ്റി മറിച്ചു,’ ചൗള സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

മത്സരത്തില്‍ കോക്കിന് പുറമെ ഇംപാക്ട് പ്ലെയറായി ഇറങ്ങിയ അഗ്രിഷ് രഘുവാന്‍ഷി 17 പന്തില്‍ 22 റണ്‍സും നേടിയിരുന്നു. ക്യാപ്റ്റന്‍ അജിന്‍ക്യാ രഹാനെ 15 പന്തില്‍ നിന്ന് 18 റണ്‍സാണ് നേടിയത്. വാനിന്ദു ഹസരംഗയാണ് രഹാനെയുടെ വിക്കറ്റ് നേടിയത്. ഓപ്പണിങ് ഇറങ്ങിയ മൊയീന്‍ അലിയെ 5 റണ്‍സിന് മഹീഷ് തീക്ഷണ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ റണ്‍ ഔട്ട് ചെയ്തും പുറത്താക്കി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ തരക്കേടില്ലാത്ത തുടക്കം ലഭിച്ചെങ്കിലും അത് മുതലാക്കാന്‍ സാധിച്ചില്ല. ടീം സ്‌കോര്‍ 33ല്‍ നില്‍ക്കവെ സഞ്ജു സാംസണിന്റെ വിക്കറ്റാണ് ടീമിന് ആദ്യം നഷ്ടമായത്. 11 പന്തില്‍ രണ്ട് ഫോറിന്റെ അകമ്പടിയോടെ 13 റണ്‍സാണ് സഞ്ജു നേടിയത്.

ക്യാപ്റ്റനായി എത്തിയ റിയാന്‍ പരാഗ് 15 പന്തില്‍ 25 റണ്‍സ് നേടി പുറത്തായപ്പോള്‍ ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ 29 റണ്‍സും നേടി കൂടാരം കയറി. മധ്യനിരയില്‍ ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തി ടീമിന് തുണയായത് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറെലാണ്. 28 പന്തില്‍ 33 റണ്‍സാണ് താരം നേടിയത്. മറ്റാര്‍ക്കും കാര്യമായ മാറ്റം കൊണ്ടുവരാന്‍ സാധിച്ചില്ല. കൊല്‍ക്കത്തയ്ക്ക് വേണ്ടി വൈഭവ് അറോറ, ഹര്‍ഷിത് റാണ, മൊയീന്‍ അലി, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ സ്‌പെന്‍സര്‍ ജോണ്‍സന്‍ ഒരു വിക്കറ്റും നേടി.

Content Highlight: 2025 IPL: Piyush Chawla Talking About Varun Chakravarthy And Moeen Ali

Latest Stories