|

ചെണ്ടയും തല്ലുകൊള്ളിയും... ആ പേരങ്ങ് മാറ്റിയിട്ടുണ്ട് ചെക്കന്‍; ആര്‍ച്ചറിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്!

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള വമ്പന്‍ മത്സരമാണ് നടക്കുന്നത്. റോയല്‍സിന്റെ തട്ടകമായ ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തിലാണ് മത്സരം. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ റോയല്‍സിന്റെ ബാറ്റിങ് അവസാനിച്ചപ്പോള്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് നേടിയത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈക്ക് വമ്പന്‍ തിരിച്ചടിയാണ് രാജസ്ഥാന്‍ ജോഫ്ര ആര്‍ച്ചറിലൂടെ നല്‍കിയത്. മത്സരത്തിലെ ആദ്യ ഓവറിലെ നാലാം പന്തില്‍ അപകടകാരിയായ കിവീസ് ബാറ്റര്‍ രചിന്‍ രവീന്ദ്രയെ പൂജ്യം റണ്‍സിന് പുറത്താക്കിയാണ് ആര്‍ച്ചര്‍ കരുത്ത് കാട്ടിയത്. ആദ്യ ഓവറില്‍ മെയ്ഡന്‍ വിത്ത് വിക്കറ്റുമായാണ് ആര്‍ച്ചര്‍ തകര്‍ത്താടിയത്.

2025 ഐ.പി.എല്‍ മത്സരത്തില്‍ ആദ്യമായി മെയ്ഡന്‍ ഓവര്‍ നേടുന്നതും വിക്കറ്റ് വിത്ത് മെയ്ഡന്‍ ഓവര്‍ നേടുന്നതുമായ ആദ്യ താരമാണ് ആര്‍ച്ചര്‍. ഇതോടെ മറ്റൊരു തകര്‍പ്പന്‍ നേട്ടവും ആര്‍ച്ചര്‍ നേടിയിരിക്കുകയാണ്. ഐ.പി.എല്ലില്‍ ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ മെയ്ഡന്‍ ഓവര്‍ എറിയുന്ന മൂന്നാമത്തെ താരമാകാനാണ് ആര്‍ച്ചറിന് സാധിച്ചത്. ഇതോടെ കഴിഞ്ഞ മത്സരങ്ങളിലെ മോശം ഫോം മാറ്റി വന്‍ തിരിച്ചുവരവാണ് താരം നടത്തിയത്.

ഐ.പി.എല്ലില്‍ ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ മെയ്ഡന്‍ ഓവര്‍ എറിയുന്ന താരം, ഓവര്‍, എതിരാളി

ഭുവനേശ്വര്‍ കുമാര്‍ – 5 – ചെന്നൈ

ഇര്‍ഫാന്‍ പത്താന്‍ – മുംബൈ

ജോഫ്ര ആര്‍ച്ചര്‍ – 3 – ചെന്നൈ

പ്രവീണ്‍ കുമാര്‍ – 3 – മുംബൈ

ലസിത് മലിംഗ – 3 – ബെംഗളൂരു

രചിന് ശേഷം മികവ് പുലര്‍ത്തിയ രാഹുല്‍ ത്രിപാഠിയെ പുറത്താക്കി വാനിന്ദു ഹസരംഗയും സ്‌ട്രൈക്ക് തുടങ്ങി. 23 റണ്‍സിനാണ് ത്രിപാഠി പുറത്തായത്. നിലവില്‍ എട്ട് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സാണ് ചെന്നൈ നേടിയത്.

അതേസമയം രാജസ്ഥാന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് മൂന്നാമനായി ഇറങ്ങിയ നിതീഷ് റാണയാണ്. 36 പന്തില്‍ നിന്ന് അഞ്ച് സിക്‌സും 10 ഫോറും ഉള്‍പ്പെടെ 81 റണ്‍സാണ് താരം അടിച്ചെടുത്തത്. 225 സ്‌ട്രൈക്ക് റേറ്റിലാണ് റാണ ബാറ്റ് വീശിയത്. അശ്വിന്‍ എറിഞ്ഞ വൈഡ് ബോളില്‍ എം.എസ്. ധോണിയുടെ മിന്നും സ്റ്റംപിങ്ങിലാണ് റാണ മടങ്ങിയത്.

മത്സരത്തിലെ ആദ്യ ഓവറില്‍ തന്നെ വലിയ തിരിച്ചടിയാണ് രാജസ്ഥാന് നേരിടേണ്ടി വന്നത്. ആദ്യ പന്തില്‍ ഫോര്‍ അടിച്ച് തുടങ്ങിയ ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ ഖലീല്‍ അഹമ്മദിന്റെ മൂന്നാം പന്തില്‍ അശ്വിന് ക്യാച് നല്‍കിയാണ് പുറത്തായത്.

സഞ്ജു സാംസണ്‍ 20 റണ്‍സിനും ധ്രുവ് ജുറെല്‍ 3 റണ്‍സിനും മടങ്ങി ആരാധകരെ നിരാശരാക്കി. മാത്രമല്ല വാനിന്ദു ഹസരംഗ നാല് റണ്‍സിനും കൂടാരം കയറി. മധ്യ നിരയില്‍ ക്യാപ്റ്റന്‍ പരാഗ് 28 പന്തില്‍ 37 റണ്‍സ് നേടി സ്‌കോര്‍ ഉയര്‍ത്തിയാണ് മടങ്ങിയത്. ചെന്നൈക്ക് വേണ്ടി നൂര്ഡ അഹ്‌മ്മദ്, മതീശ പതിരാന, ഖലീല്‍ അഹമ്മദ് എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ജഡേജയും അശ്വിനും ഓരോ വിക്കറ്റും നേടി.

Content Highlight: 2025 IPL CSK VS RR : Jofra Archer In Great Record Achievement In IPL

Video Stories