|

വേദി ഒരു പ്രശ്‌നമല്ല, പ്രധാന ലക്ഷ്യം മറ്റൊന്ന്; തുറന്ന് പറഞ്ഞ് ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചിരുന്നു. ടൂര്‍ണമെന്റിലെ രണ്ടാം സെമി ഫൈനലില്‍ സൗത്ത് ആഫ്രിക്കയും ന്യൂസിലാന്‍ഡും തമ്മിലാണ് ഏറ്റുമുട്ടുന്നത്. മത്സരം ഇന്ന് (ബുധന്‍) ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടക്കും. ഇതില്‍ വിജയിക്കുന്ന ടീം മാര്‍ച്ച് ഒമ്പതിന് ദുബായില്‍ ഇന്ത്യയെ നേരിടും.

എന്നാല്‍ ഇന്ത്യ ഒരേ വേദിയില്‍ മത്സരം കളിക്കുന്നത് ഗുണം ചെയ്യുമെന്ന് പല മുന്‍ താരങ്ങളും വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. പക്ഷെ വേദി ഒരു പ്രശ്‌നമല്ല എന്ന് തുറന്ന് പറയുകയാണ് ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍. പിച്ച് കൂടുതല്‍ സ്പിന്‍ സാധ്യതകള്‍ ഉള്ളതിനാല്‍ തങ്ങള്‍ ദുബായില്‍ കളിക്കാന്‍ ആഗ്രഹിക്കുന്നു എന്നാണ് ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ പറഞ്ഞത്.

‘ഇപ്പോള്‍ പ്രധാന ശ്രദ്ധ ലക്ഷ്യത്തിലെത്തുകയും കാര്യങ്ങള്‍ വരുന്നതുപോലെ നേരിടുകയുമാണ്. എന്റെ കാഴ്ചപ്പാടില്‍ ദുബായ് കുറച്ചുകൂടി സ്പിന്‍ വാഗ്ദാനം ചെയ്യുന്ന പിച്ചാണ്. അതിനാല്‍ അവിടെ കളിക്കുന്നത് രസകരമായിരിക്കും.

എന്നാല്‍ എല്ലാത്തിനുമുപരി സെമി ഫൈനലിന്റെ ഫലമാണ് ഞങ്ങളുടെ അടുത്ത പടി നിര്‍ണയിക്കുന്നത്. ഞങ്ങള്‍ ആരെയാണ് നേരിടുന്നതെന്ന് കാത്തിരുന്ന് കാണാം, എന്തൊക്കെ സംഭവിച്ചാലും ഫൈനലില്‍ എത്തുന്നത് എല്ലായ്‌പ്പോഴും ഒരു മികച്ച നേട്ടമാണ്, അതിനാല്‍ വേദി ഒരു പ്രശ്‌നമല്ല,

ഐ.സി.സി ഷെഡ്യൂളുകള്‍ തിരക്കേറിയതിനാല്‍ ഇവന്റുകള്‍ ആസൂത്രണം ചെയ്യുന്നത് ബുദ്ധിമുട്ടുള്ളതായിരിക്കും. ലോജിസ്റ്റിക് ആയി അത് ചിലപ്പോള്‍ ഒരു വെല്ലുവിളിയാകാം, പക്ഷേ പ്രൊഫഷണലുകള്‍ എന്ന നിലയില്‍, ഞങ്ങള്‍ പൊരുത്തപ്പെടുന്നു. പ്രധാന കാര്യം ഗെയിമിനായി പൂര്‍ണമായും തയ്യാറെടുക്കുകയും മുന്നോട്ട് പോകാന്‍ മുന്‍ഗണന നല്‍കുകയും ചെയ്യുക എന്നതാണ്,’ സാന്റ്‌നര്‍ പറഞ്ഞു.

സെമി ഫൈനല്‍ മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തില്‍ ന്യൂസിലാന്‍ഡിന്റെ ബൗളിങ് യൂണിറ്റ് ശക്തമാണെന്നും മികച്ച രീതിയില്‍ പ്രതിരോധിക്കുമെന്നും പ്രോട്ടിയാസ് ക്യാപ്റ്റന്‍ തെംമ്പ ബാവുമ പറഞ്ഞിരുന്നു. എന്തായാലും നിര്‍ണായക മത്സരത്തില്‍ ഇരുവരും തമ്മില്‍ വമ്പന്‍ പോരാട്ടം പുറത്തെടുക്കുമെന്ന് ഉറപ്പാണ്.

Content Highlight: 2025 ICC Champions Trophy-Mitchell Santner Talking About Dubai Cricket Pitch