| Monday, 1st November 2021, 3:13 pm

അരവിന്ദ് കെജ്‌രിവാളിനും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും ദല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും നോട്ടീസയച്ച് ദല്‍ഹി കോടതി.

ദല്‍ഹി മുന്‍ ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ കൈയേറ്റം ചെയ്ത കേസില്‍ ഇരുവരേയും വെറുതേവിട്ട നടപടിയെ ചോദ്യം ചെയ്ത് അനുഷു പ്രകാശ് നല്‍കിയ ഹരജിയിലാണ് നടപടി.

കെജ്‌രിവാളിനും സിസോദിയയ്ക്കും പുറമെ കേസില്‍ പ്രതികളാക്കപ്പെട്ട മറ്റ് എ.എ.പി എം.എല്‍.എമാരായ രാജേഷ് ഋഷി, നിതിന്‍ ത്യാഗി, പ്രവീണ്‍ കുമാര്‍, അജയ് ദത്ത്, സഞ്ജീവ് ഝാ, ഋതുരാജ് ഗോവിന്ദ്, രാജേഷ് ഗുപ്ത, മദന്‍ ലാല്‍, ദിനേഷ് മൊഹാനിയ എന്നിവരോട് നവംബര്‍ 23നകം മറുപടി നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. കേസില്‍ കോടതി കൂടുതല്‍ വാദം കേള്‍ക്കും.

2018ലാണ് കേസിനാസ്പദമായ സംഭവം. 2018 ഫെബ്രുവരി 19ന് കെജ്രിവാളിന്റെ ഔദ്യോഗിക വസതിയില്‍വച്ച് ആം ആദ്മി എം.എല്‍.എമാര്‍ തന്നെ മര്‍ദ്ദിച്ചെന്നായിരുന്നു അന്‍ഷുപ്രകാശിന്റെ ആരോപണം. പൗരന്മാര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടുപടിക്കലെത്തിക്കുന്ന പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായാണ് മുഖ്യമന്ത്രിയുടെ വസതിയില്‍ ആലോചന യോഗം വിളിച്ചുചേര്‍ത്തത്.

ഈ യോഗത്തില്‍ വെച്ചാണ് എം.എല്‍.എമാര്‍ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് ചീഫ് സെക്രട്ടറി ലഫ്.ഗവര്‍ണര്‍ക്ക് പരാതി നല്‍കുകിയത്.

എന്നാല്‍, കേസില്‍ കെജ്‌രിവാളിനും സിസോദിയക്കും എം.എല്‍.മാര്‍ക്കും എതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമായിരുന്നെന്ന് ചൂണ്ടിക്കാട്ടി കോടതി ഇവരെ കുറ്റവിമുക്തരാക്കിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: 2018 CS Assault Case: Delhi Court Issues Notice to Kejriwal, Sisodia on Plea Challenging Their Discharge

We use cookies to give you the best possible experience. Learn more