| Friday, 21st June 2019, 12:36 pm

സംസ്ഥാന സര്‍ക്കാരിന്റെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ 2017ലെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പത്രമാധ്യമങ്ങളിലെ ജനറല്‍ റിപ്പോര്‍ട്ടിംഗ്, വികസനോന്മുഖ റിപ്പോര്‍ട്ടിംഗ്, ഫോട്ടോഗ്രഫി, കാര്‍ട്ടൂണ്‍ വിഭാഗങ്ങളിലും ടി.വി റിപ്പോര്‍ട്ടിംഗ്, ന്യൂസ് റീഡര്‍, ന്യൂസ് ക്യാമറ, ടി.വി ന്യൂസ് എഡിറ്റിംഗ്, ടിവി അഭിമുഖം എന്നീ വിഭാഗങ്ങളിലുമാണ് അവാര്‍ഡ്.

പത്രമാധ്യമത്തിലെ ജനറല്‍ റിപ്പോര്‍ട്ടിംഗിന് മാധ്യമം സീനിയര്‍ ന്യൂസ് എഡിറ്റര്‍ എം. ഫിറോസ് ഖാനാണ് അവാര്‍ഡ്.മൃതദേഹങ്ങള്‍ സാക്ഷി എന്ന പേരില്‍ പ്രവാസ ജീവിതത്തെക്കുറിച്ചെഴുതിയ റിപ്പോര്‍ട്ടിനാണ് പുരസ്‌കാരം. വികസനോന്മുഖ റിപ്പോര്‍ട്ടിംഗില്‍ മംഗളം സീനിയര്‍ റിപ്പോര്‍ട്ടര്‍ കെ. സുജിത്ത് അവാര്‍ഡിന് അര്‍ഹനായി. ഊതിക്കത്തിക്കരുത് ആ”ചാരം” എന്ന റിപ്പോര്‍ട്ടിനാണ് അവാര്‍ഡ്.

ഫോട്ടോഗ്രഫി അവാര്‍ഡ് മാതൃഭൂമി ന്യൂസ് ഫോട്ടോഗ്രാഫര്‍ സിദ്ദിഖുല്‍ അക്ബറിന് ലഭിച്ചു.പുതിയ ആകാശം പുതിയ ഭൂമി എന്ന പേരില്‍ പ്രസിദ്ധീകരിച്ച ചിത്രത്തിനാണ് അവാര്‍ഡ് ലഭിച്ചത്.മാതൃഭൂമി കാര്‍ട്ടൂണിസ്റ്റ് കെ. ഉണ്ണികൃഷ്ണനാണ് മികച്ച കാര്‍ട്ടൂണിനുള്ള അവാര്‍ഡ്. രണ്ടു കാലഘട്ടത്തെ വളരെ കുറച്ചു വരകളിലൂടെ അവതരിപ്പിച്ചിനാണ് അവാര്‍ഡ്.

ഫാത്തിമ എന്ന കുട്ടിയുടെ ജീവിതത്തെ വിവിധ കാലഘട്ടങ്ങളില്‍ പിന്തുടര്‍ന്ന് ചെയ്ത വാര്‍ത്തയ്ക്ക് മനോരമ ന്യൂസിലെ റിപ്പോര്‍ട്ടര്‍ എം. ദിനുപ്രകാശിന് ടി.വി റിപ്പോര്‍ട്ടിംഗിനുള്ള അവാര്‍ഡ് ലഭിച്ചു. മീഡിയ വണ്‍ റിപ്പോര്‍ട്ടര്‍ റഹീസ് റഷീദിന് ടി.വി റിപ്പോര്‍ട്ടിംഗിനുള്ള ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു.

റിപ്പോര്‍ട്ടര്‍ ചാനലിലെ അനൂജദേവിക്കാണ് ടി.വി ന്യൂസ് റീഡര്‍ക്കുള്ള അവാര്‍ഡ്. നമ്പി നാരായണന്‍, അലന്‍സിയര്‍ എന്നിവരുമായുള്ള അഭിമുഖത്തിന് എ.സി.വി സീനിയര്‍ ന്യൂസ് എഡിറ്റര്‍ ബി. അഭിജിത്തിനാണ് ടിവി അഭിമുഖത്തിനുള്ള അവാര്‍ഡ്. പോയിന്റ് ബ്ളാങ്കില്‍ വിനായകനുമായുള്ള അഭിമുഖത്തിന് ഏഷ്യാനെറ്റ് ന്യൂസിലെ സീനിയര്‍ സ്പെഷ്യല്‍ കറസ്പോണ്ടന്റ് ജിമ്മി ജയിംസിന് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ജിബിന്‍ ബേബിക്കാണ് ടി.വി ക്യാമറയ്ക്കുള്ള അവാര്‍ഡ്. കുഞ്ഞിക്കിളി കണ്ണു തുറക്കുന്ന നിമിഷം എന്ന വിഷ്വലിനാണ് അവാര്‍ഡ് ലഭിച്ചത്. മീഡിയ വണ്‍ ക്യാമറാമാന്‍ ജയ്സല്‍ ബാബു ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനായി. വിഴിഞ്ഞം തുറമുഖം അതിജീവനം എന്ന റിപ്പോര്‍ട്ടിനൊപ്പമുള്ള വിഷ്വലിനാണ് അവാര്‍ഡ്.

കുട്ടിയാനയെ രക്ഷപെടുത്തുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിന്റെ എഡിറ്റിംഗിന് മാതൃഭൂമി ന്യൂസ് സീനിയര്‍ വിഷ്വല്‍ എഡിറ്റര്‍ ബൈജു നിഴൂരിനാണ് അവാര്‍ഡ്. മനോരമ ന്യൂസ് വീഡിയോ എഡിറ്റര്‍ ഡാള്‍ട്ടന്‍ ജോസ് ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനായി. ജൂലൈ ഒന്നിന് വൈകിട്ട് അഞ്ചിന് തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിജയികള്‍ക്ക് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

പ്രമുഖ മാധ്യമപ്രവര്‍ത്തകരായ തോമസ് ജേക്കബ്, സി. എസ്. വെങ്കിടേശ്വരന്‍, കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ എന്നിവരടങ്ങിയ ജൂറിയാണ് പത്രമാധ്യമ അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. നീലന്‍, കെ. ബി. വേണു, രാജേശ്വരി മോഹന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് ടിവി അവാര്‍ഡുകള്‍ നിശ്ചയിച്ചത്.

25,000 രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായവര്‍ക്ക് 15000 രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്.

We use cookies to give you the best possible experience. Learn more