| Tuesday, 23rd April 2019, 2:06 pm

ഗുജറാത്ത് കലാപ ഇര ബില്‍ക്കീസ് ബാനുവിന് ഗുജറാത്ത് സര്‍ക്കാര്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2002ലെ ഗുജറാത്ത് വംശഹത്യാ കാലത്ത് കൂട്ടബലാത്സംഗം ചെയ്യപ്പെട്ട ബില്‍ക്കീസ് ബാനുവിന് ഗുജറാത്ത് സര്‍ക്കാര്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും താമസ സൗകര്യവും ഒരുക്കണമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് ജസ്റ്റിസുമാരായ ദീപക് ഗുപ്ത, രഞ്ജന്‍ ഗൊഗോയ് എന്നിവരടങ്ങിയ ബെഞ്ചിന്റെതോണ് നിര്‍ണ്ണായക ഉത്തരവ്.

നേരത്തെ ഗുജറാത്ത് സര്‍ക്കാര്‍ നല്‍കിയ 5 ലക്ഷം നഷ്ടപരിഹാരം ബില്‍ക്കീസ് ബാനു നിഷേധിച്ചിരുന്നു.

ദഹോദ് സ്വദേശികളായ ബില്‍ക്കീസ് യാക്കൂബ് റസൂലിന്റെ കുടുംബം അഹ്മദാബാദിനടുത്തുള്ള രണ്‍ധിക്പൂര്‍ ഗ്രാമത്തില്‍ 2002 മാര്‍ച്ച് 3നാണ് സംഘപരിവാറിന്റെ കലാപകാരികളാല്‍ അക്രമിക്കപ്പെടുന്നത്.

ഗര്‍ഭിണിയായിരുന്ന ബില്‍ക്കീസ് ബാനു ഗുജറാത്ത് വംശഹത്യക്കിടെ 2002 മാര്‍ച്ച് മൂന്നിനാണ് 22 തവണ കൂട്ട ബലാസംഗത്തിനിരയായിരുന്നത്. ബില്‍ക്കീസ് ബാനുവിന്റെ മൂന്നു വയസുള്ള മകളെ കലാപകാരികള്‍ നിലത്തടിച്ച് കൊല്ലുകയായിരുന്നു. ഒപ്പം കുടുംബത്തിലെ 14 പേരുടെ കൊലപാതകത്തിനും ബില്‍ക്കീസ് അന്ന് സാക്ഷിയായി. മരിച്ചെന്ന് കരുതി ബില്‍ക്കീസ് ബാനുവിനെ അക്രമികള്‍ ഉപേക്ഷിച്ച് പോവുകയായിരുന്നു.

സംഭവത്തില്‍ ഏട്ടു പ്രതികളെ 2008ല്‍ കോടതി ശിക്ഷിച്ചിരുന്നു. കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചതിന് ബില്‍ക്കീസ് നല്‍കിയ പരാതിയില്‍ ബോംബെ ഹൈക്കോടതി പൊലീസ് ഉദ്യോഗസ്ഥരെ ശിക്ഷിച്ചിരുന്നു. ബോബെ ഹൈക്കോടതി വിധി പിന്നീട് സുപ്രീംകോടതി ശരിവെച്ചിട്ട് പോലും ഉദ്യോഗസ്ഥരെ ശിക്ഷിച്ചിട്ടില്ലെന്ന് ബില്‍ക്കീസ് ബാനുവിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

We use cookies to give you the best possible experience. Learn more