| Friday, 3rd February 2023, 10:12 am

രൂക്ഷമായ വിലക്കയറ്റം മുന്‍കൂട്ടി കാണാന്‍ സര്‍ക്കാരിന് സാധിച്ചുവെന്ന് ധനമന്ത്രി; വിലക്കയറ്റം തടയാന്‍ ബജറ്റില്‍ 2,000 കോടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വിലക്കയറ്റ ഭീഷണി നിയന്ത്രിക്കാനായി വിപണി ഇടപെടലിന് 2,000 കോടി രൂപ ബജറ്റില്‍ വകയിരുത്തുന്നതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. സമയോചിതമായ ഇടപെടലിലൂടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാരിന് സാധിച്ചു.

വിലക്കയറ്റത്തെ നേരിടുന്നതിനുള്ള പണം നീക്കിവെച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ ഏറ്റവും കുറവ് വിലക്കയറ്റ നിരക്കുള്ള സംസ്ഥാനമായി കേരളം അടയാളപ്പെടുത്തപ്പെട്ടതാണെന്നും, എല്ലാ നിത്യോപയോഗ സാധനങ്ങള്‍ക്കും മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തെ സംബന്ധിച്ചിടത്തോളം ഇത് ഉജ്വല നേട്ടമാണെന്നും ധനമന്ത്രി പറഞ്ഞു.

2022-23 ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ലോകത്ത് രൂക്ഷമായ വിലക്കയറ്റം ഉണ്ടാകുമെന്ന് മുന്‍കൂട്ടി കാണാന്‍ സര്‍ക്കാരിന് സാധിച്ചിരുന്നുവെന്നും ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പറഞ്ഞു.

മേയ്ക്ക് ഇന്‍ കേരളക്കായി പദ്ധതി കാലയളവില്‍ 1000 കോടി രൂപ അനുവദിക്കുന്നതായും, ഈ വര്‍ഷം നൂറ് കോടി രൂപ മാറ്റിവെക്കുന്നതായും ധനമന്ത്രി പ്രഖ്യാപിച്ചു.

കാര്‍ഷിക മേഖലക്ക് 971 കോടി, നഗരവത്കരണത്തിന് 300 കോടി, കുടുംബശ്രീക്ക് 260 കോടി, ക്ഷേമ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നൂറ് കോടി, റബ്ബര്‍ സബ്സിഡിക്ക് 600 കോടി, കണ്ണൂര്‍ ഐ.ടി പാര്‍ക്ക് ഈ വര്‍ഷം നിര്‍മാണം തുടങ്ങും, വിഴിഞ്ഞം വ്യവസായ ഇടനാഴിക്കായി 1000 കോടി… തുടങ്ങിയവയാണ് മറ്റു പ്രധാന പ്രഖ്യാപനങ്ങള്‍.

Content Highlight: 2000 crore for market Intervention: KN Balagopal on Kerala Budget 2023

We use cookies to give you the best possible experience. Learn more