| Friday, 13th November 2020, 1:28 pm

ഇറാഖില്‍ 200 ക്രിസ്ത്യന്‍ കുടുംബങ്ങളെ തിരിച്ചെത്തിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബാഗ്ദാദ്: ഇറാഖിലെ മൊസൂള്‍ മേഖലയില്‍ നിന്നും പാലായനം ചെയ്ത 200 ക്രിസ്ത്യന്‍ കുടുംബങ്ങളെ മേഖലയിലേക്ക് തിരിച്ചെത്തിക്കുന്നു. നിലവില്‍ രാജ്യത്തെ കുര്‍ദിഷ് സേനയുടെ മേഖലയില്‍ കഴിയുന്ന ക്രിസ്ത്യന്‍ കുടുംബങ്ങളെ ഇവരുടെ പ്രദേശത്തേക്ക് തന്നെ അയക്കുകയാണെന്നാണ് ഇറാഖ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്. മൊസൂളിലെ നിനെവ പ്രദേശത്തു നിന്നും പാലായനം ചെയ്തവരെയാണ് ഇപ്പോള്‍ തിരിച്ചെത്തിക്കുന്നത്.

2014 ല്‍ ഐ.എസ് മൊസൂള്‍ പിടിച്ചടക്കിയതിനു പിന്നാലെ 12,000 ത്തോളം ക്രിസ്ത്യന്‍ മതസ്ഥര്‍ മേഖലയില്‍ നിന്നും പാലായനം ചെയ്‌തെന്നാണ് കണക്ക്.

ഞായറാഴ്ച ഇറാഖ് കുടിയേറ്റ മന്ത്രാലയം ഇറക്കിയ അറിയിപ്പില്‍ ക്യാമ്പുകളില്‍ കഴിയുന്ന 15 ദശലക്ഷം ആളുകളെ അവരുടെ യഥാര്‍ത്ഥ പ്രദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിന്റെ ഭാഗമായി കിര്‍കുക്, സലാ അല്‍-ദിന്‍, അന്‍ബാന്‍ എന്നീ ഗവര്‍ണറേറ്റുകളിലെ ക്യാമ്പുകള്‍ അടച്ചുപൂട്ടുമെന്ന് പറഞ്ഞിരുന്നു.

ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ 200 ക്രിസ്ത്യന്‍ കുടുംബങ്ങളെ തിരിച്ചയക്കുന്നത്. അതേസമയം ഈ നടപടിക്കെതിരെ ചില മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

പുനരധിവസിപ്പിക്കുന്ന പലരുടെയും വീടുകള്‍ പാടേ തകര്‍ന്നതാണെന്നും വെള്ളം, ഇലക്ട്രിസിറ്റി തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിലവില്‍ ഇല്ലാത്തിടത്താണ് ഇവരെ തിരിച്ചയക്കുന്നതെന്നാണ് യൂറോ- മെഡിറ്ററേനിയന്‍ ഹ്യൂമണ്‍ റൈറ്റ്‌സ് മോണിറ്റര്‍ മുന്നറിയിപ്പ് നല്‍കിയത്.

ഐക്യരാഷ്ട്ര സഭയുടെ കണക്കുപ്രകാരം 55 ലക്ഷം ഇറാഖി ജനങ്ങള്‍ക്ക് ഐ.എസ് അധിനവേശം കാരണം വീടൊഴിഞ്ഞു പോവേണ്ടി വന്നിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: 200 displaced Iraq Christian families return to Nineveh

We use cookies to give you the best possible experience. Learn more