Advertisement
Kerala News
ആവിയില്‍ വേവിക്കുന്ന പലഹാരങ്ങള്‍ക്ക് 18 ശതമാനം ജി.എസ്.ടി; ഇളവാവശ്യപ്പെട്ട്‌ കൗണ്‍സിലിനെ സമീപിച്ച് ധനകാര്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 11, 03:16 am
Tuesday, 11th March 2025, 8:46 am

തിരുവനന്തപുരം: ആവിയില്‍ പുഴുങ്ങുന്ന പലഹാരങ്ങളുടെ നികുതി കുറയ്ക്കാന്‍ ജി.എസ്.ടി കൗണ്‍സിലിന്റെ അനുമതി തേടുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ആവിയില്‍ വേവിച്ചെടുക്കുന്ന കൊഴുക്കട്ടയടക്കമുള്ള പലഹാരങ്ങള്‍ക്ക് 18 ശതമാനത്തോളം ജി.എസ്.ടി ഈടാക്കുന്ന സാഹചര്യത്തിലാണ് കൗണ്‍സിലിനെ സമീപിക്കാനുള്ള തീരുമാനമെടുത്തതെന്നും മന്ത്രി പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളില്‍ ഇത്തരം പലഹാരങ്ങള്‍ക്കായി അഞ്ച് ശതമാനം മാത്രമാണ് ഈടാക്കാറുള്ളതെന്നും ഒരു ദിവസം മാത്രം ആയുസുള്ള ഇത്തരം പലഹാരങ്ങളെന്നും തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജി.എസ്.ടി കൗണ്‍സിലിനെ സമീപിച്ചതെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നിരക്ക് യുക്തിസഹമാക്കുന്നതിനുള്ള നടപടികള്‍ ബന്ധപ്പെട്ട ഉപസമിതികളുടെ പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി.

എം.എല്‍.എ ഫണ്ട് പദ്ധതി നിര്‍വഹണത്തില്‍ കാലതാമസം വരുത്തുന്നതിനിടയാക്കുന്ന തരത്തിലുള്ള വ്യവസ്ഥകള്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ഫയലുകളെല്ലാം പ്രത്യേക അനുമതിക്കായി സെക്രട്ടേറിയറ്റിലേക്ക് വരേണ്ടതില്ലെന്നും ആവശ്യമില്ലാത്ത ഫയലുകളും സെക്രട്ടേറിയറ്റിലേക്ക് അയക്കുന്ന സ്ഥിതിയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പദ്ധതി നിര്‍വഹണത്തില്‍ ഇവയിലേതെങ്കിലും വ്യവസ്ഥകള്‍ കാലതാമസം വരുത്തുന്നുണ്ടെങ്കില്‍ ബന്ധപ്പെട്ട പരിശോധനകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.

ജി.എസ്.ടിയെ മെച്ചപ്പെടുത്താന്‍ നിരവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദമെന്നും
എന്നാല്‍, ജി.എസ്.ടി നടപ്പാക്കുമ്പോള്‍ 15.5 ശതമാനമായിരുന്ന റവന്യൂ ന്യൂട്രല്‍ നിരക്ക് നിലവില്‍ 11 ശതമാനത്തില്‍ താഴെയാണെന്നത് കേന്ദ്ര ധനമന്ത്രി തന്നെ സമ്മതിക്കുന്ന കാര്യമാണെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനങ്ങള്‍ക്ക് ഇത്തരത്തില്‍ വലിയ തോതിലുള്ള വരുമാന നഷ്ടമാണുണ്ടാവുന്നതെന്നും എന്നാല്‍, സാധാരണക്കാര്‍ക്ക് പ്രയോജനകരമാകുന്ന ഒരു നികുതിയിളവല്ല ഉണ്ടായതെന്നും ആഡംബര ഉത്പന്നങ്ങളുടെ നികുതിയിലാണ് കുറവുണ്ടായതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഭൂനികുതി നിരക്കില്‍ വളരെ കുറഞ്ഞ നിരക്കിലുള്ള വര്‍ധന മാത്രമേ വരുത്തുന്നുള്ളൂവെന്നും മന്ത്രി പറഞ്ഞു. ഭൂമികേരളം പദ്ധതിയുടെ ഭാഗമായി ഭൂരേഖകളുടെ സമ്പൂര്‍ണ ഡിജിറ്റല്‍വത്കരണം നടത്താന്‍ ഏതാണ്ട് 1000 കോടിയിലേറെ ചെലവുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഭൂമിയുടെ വിവരങ്ങള്‍ ഒറ്റ ക്ലിക്കില്‍ ലഭിക്കുന്ന നിലയിലുള്ള സംവിധാനങ്ങളാണ് ഒരുക്കുന്നതെന്നും ഇതിന് ചെറിയ സഹായമെങ്കിലും ഉറപ്പാക്കാന്‍ വേണ്ടിയാണ് ഭൂനികുതി കൂട്ടിയെതെന്നും മന്ത്രി പറഞ്ഞു.

Content Highlight: 18 percent GST on steamed desserts; Finance Minister approaches council