| Saturday, 8th May 2021, 11:37 am

മസ്ജിദുല്‍ അഖ്സയിലുണ്ടായ ഇസ്രാഈല്‍ സേനയുടെ ആക്രമണത്തില്‍ 178 ഫലസ്തീനികള്‍ക്കു പരിക്ക്

എന്‍ ആര്‍ ഐ ഡെസ്ക്

ജെറുസലേം: അധിനിവേശ കിഴക്കന്‍ ജെറുസലേമിലിന്റെ ചില ഭാഗങ്ങളിലും മസ്ജിദുല്‍ അഖ്സയിലുമുണ്ടായ ഇസ്രാഈല്‍ സേനയുടെ ആക്രമണത്തില്‍ 178 ഫലസ്തീനികള്‍ക്കു പരിക്കേറ്റതായി ഫലസ്തീന്‍ റെഡ് ക്രസന്റ് അറിയിച്ചു. ജെറുസലേമിനെച്ചൊല്ലി ഇസ്രാഈലും ഫലസ്തീനികളും തമ്മില്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി പ്രദേശത്ത് സംഘര്‍ഷം കൂടിയിരുന്നു.

റമദാനിലെ അവസാനത്തെ വെള്ളിയാഴ്ചയായതിനാല്‍ കഴിഞ്ഞ ദിവസം ആയിരക്കണക്കിനു ഫലസ്തീനികളാണ് മസ്ജിദുല്‍ അഖ്സയില്‍ എത്തിയിരുന്നത്. പള്ളിക്കുള്ളിലേക്കും പ്രാര്‍ഥിക്കുന്നവര്‍ക്കും നേരെയും സ്റ്റണ്‍ ഗ്രനേഡുകളും ടിയര്‍ ഗ്യാസുകളും ഇസ്രാഈല്‍ സേന എറിയുകയായിരുന്നു. ഫലസ്തീനികള്‍ കല്ലുകളും കുപ്പികളും കൊണ്ടാണ് ഇവരെ പ്രതിരോധിച്ചത്.

ഇസ്രാഈലിന്റെ അധിനിവേശത്തിലും ഫലസ്തീനികളെ കുടിയൊഴിപ്പിക്കുന്നതിലും പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് രാത്രിയില്‍ ഇസ്രാഈല്‍ പൊലീസ് റബ്ബര്‍ ബുള്ളറ്റുകളും ഗ്രനേഡുകളും മറ്റും ഉപയോഗിച്ച് ആക്രമണം നടത്തിയത്.

ഷെയ്ഖ് ജറയ്ക്കു സമീപം കുടിയൊഴിക്കപ്പെട്ട ഫലസ്തീന്‍ കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനായി ഫലസ്തീന്‍ അന്താരാഷ്ട്ര ഐക്യദാര്‍ഢ്യ പ്രവര്‍ത്തകര്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒത്തുകൂടിയിരുന്നു. എന്നാല്‍, ഇസ്രാഈല്‍ സേനയും പൊലീസും ചേര്‍ന്ന് ഇവരെ ടിയര്‍ ഗ്യാസ്, റബ്ബര്‍ ബുള്ളറ്റുകള്‍, ഷോക്ക് ഗ്രനേഡുകള്‍ തുടങ്ങിയവ ഉപയോഗിച്ച് നേരിടുകയാണുണ്ടായത്.

നിരവധി ഫലസ്തീനികളെയാണ് അറസ്റ്റ് ചെയ്തത്. ആകെ 178 ഫലസ്തീനികള്‍ക്കും ആറ് ഇസ്രാഈല്‍ പൊലീസുകാര്‍ക്കും പരിക്കേറ്റതായാണ് അല്‍-ജസീറ റിപോര്‍ട്ട് ചെയ്യുന്നത്. പരിക്കേറ്റ ഫലസ്തീനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഫലസ്തീന്‍ റെഡ് ക്രസന്റ് അറിയിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: 178 Palestinians wounded in Israeli airstrikes on Masjid al-Aqsa
We use cookies to give you the best possible experience. Learn more