| Tuesday, 14th July 2015, 11:40 am

ആന്ധ്രയില്‍ തിക്കിലും തിരക്കിലും പെട്ട് 17 തീര്‍ത്ഥാടകര്‍ മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആന്ധ്ര പ്രദേശ്:   ആന്ധ്രയിലെ രാജമുണ്ട്രിയില്‍ ഗോദാവരി പുഷ്‌കരം ഉത്സവത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് പതിനേഴോളം തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാം.

സ്‌നാനം ചെയ്യുന്നതിനായി തീര്‍ത്ഥാടകര്‍ കൂട്ടമായി ഗോദാവരി നദി തീരത്തെ പ്രവേശന കവാടത്തിലേക്ക്  വന്നപ്പോഴാണ് അപകടമുണ്ടായത്. മരിച്ചവരില്‍ ഭൂരിപക്ഷം പേരും സ്ത്രീകളാണ്.

ഗോദാവരി നദിയെ പൂജിക്കുന്ന ചടങ്ങിനിടെ കൊട്ടഗുമ്മം പുഷ്‌കര്‍ കവാടത്തിലാണ് അപകടമുണ്ടായത്. 10 മില്ല്യണിലധികം ഭക്തര്‍ എത്തുന്ന ഉത്സവമാണിത്. 144 വര്‍ഷത്തിനുശേഷം നടക്കുന്ന മഹാ ഗോദാവരി പുഷ്‌കരം ചടങ്ങായിരുന്നു ഇത്തവണത്തേത്.

ചടങ്ങിന്റെ പ്രാധാന്യം കണക്കിലെടുത്ത് 275ഓളം സ്‌നാന ഘട്ടങ്ങളാണ് സര്‍ക്കാര്‍ ഒരുക്കിയിരുന്നത്. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു എന്നിവര്‍ കാലത്ത് തന്നെ സ്‌നാനം നടത്തിയിരുന്നു.

2003ല്‍ നാസിക്കില്‍ നടന്ന പുഷ്‌കരം ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും 39 പേര്‍ കൊല്ലപ്പെട്ടിരുന്നു.

We use cookies to give you the best possible experience. Learn more