ശ്രീലങ്കയില്‍ കൊല്ലപ്പെട്ടവരില്‍ 17 വിദേശികള്‍
World News
ശ്രീലങ്കയില്‍ കൊല്ലപ്പെട്ടവരില്‍ 17 വിദേശികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd April 2019, 7:50 am

കൊളംബൊ: ശ്രീലങ്കയില്‍ വിവിധയിടങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളില്‍ 17 വിദേശികള്‍ കൊല്ലപ്പെട്ടതായി ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രാലയം. ബ്രിട്ടന്‍ (5) ഇന്ത്യ (3) ഡെന്‍മാര്‍ക്ക് (3) ചൈന, തുര്‍ക്കി (2) നെതര്‍ലാന്‍ഡ് (1) ഡെന്‍മാര്‍ക്ക് (1) എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടിട്ടുള്ളത്.

19 വിദേശികള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇവരെ കൊളംബൊ നാഷണല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഒമ്പത് വിദേശികള്‍ കൊല്ലപ്പെട്ടെന്നായിരുന്നു ശ്രീലങ്കന്‍ സര്‍ക്കാര്‍ ആദ്യം പുറത്തു വിട്ടിരുന്നത്. 25 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഇവ വിദേശികളുടേതാവാമെന്നും അറിയിച്ചിരുന്നു.

സ്‌ഫോടനത്തില്‍ കാസര്‍കോഡ് സ്വദേശിയായ റസീനയും കൊല്ലപ്പെട്ടിരുന്നു. ഇവര്‍ക്ക് ശ്രീലങ്കന്‍ പൗരത്വമുണ്ട്. ഭര്‍ത്താവ് ഖാദര്‍ കുക്കോടിയെ ജോലിസ്ഥലമായ ദുബായിലേക്ക് യാത്രയയച്ച് താമസിച്ചിരുന്ന ഷാന്‍ഗ്രി-ലാ ഹോട്ടലില്‍ മടങ്ങിയെത്തിയതായിരുന്നു റസീന. തിങ്കളാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു.

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ വിവിധയിടങ്ങളിലുണ്ടായ സ്ഫോടനപരമ്പരയില്‍ 207 പേരാണ് കൊല്ലപ്പെട്ടത്.

ആകെ എട്ട് സ്ഥലങ്ങളിലാണു സ്‌ഫോടനങ്ങളുണ്ടായത്. കൊളൊബോയിലെയും ബട്ടിക്കലോവയിലെയും വിവിധ ഇടങ്ങളിലാണ് സ്ഫോടനം നടന്നിട്ടുള്ളത്.

കൊഛികഡെയിലെ സെന്റ് ആന്റണീസ് ചര്‍ച്ച്, നെഗൊമ്പോയിലെ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച്, ബട്ടികാളൊ ചര്‍ച്ച് എന്നീ പള്ളികളിലും ഹോട്ടലുകള്‍ കേന്ദ്രീകരിച്ചുമാണ് സ്‌ഫോടനം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവത്തെത്തുടര്‍ന്ന് ഗോവയിലെ ക്രിസ്ത്യന്‍ പള്ളികളില്‍ സുരക്ഷ ശക്തമാക്കിയിരുന്നു.