national news
സ്ഥാനാര്‍ത്ഥികള്‍ക്ക് 15 കോടി ബി.ജെ.പി വാഗ്ദാനം ചെയ്തു; ആം ആദ്മി പാര്‍ട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 06, 04:52 pm
Thursday, 6th February 2025, 10:22 pm

ന്യൂദല്‍ഹി: ദല്‍ഹിയില്‍ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് പണം വാഗ്ദാനം ചെയ്ത് കൂറുമാറ്റാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്ന് ആം ആദ്മി പാര്‍ട്ടി. മന്ത്രിസ്ഥാനവും 15 കോടിയും വാഗ്ദാനം ചെയ്ത് ഏഴ് എ.എ.പി സ്ഥാനാര്‍ത്ഥികളെ ബി.ജെ.പി വിളിച്ചതായും നേതാവ് പറഞ്ഞു.

ചിലര്‍ മുഖാമുഖ കൂടിക്കാഴ്ചകളില്‍ പോലും വാഗ്ദാനം ചെയ്തിരുന്നതായും ഫലം വരുന്നതിന് മുമ്പ് ബി.ജെ.പി അവരുടെ പരാജയം അംഗീകരിച്ചതായി തോന്നുന്നുവെന്നും പത്രസമ്മേളനത്തില്‍ സിങ് പറഞ്ഞു.

വാഗ്ദാനങ്ങള്‍ നല്‍കിയാല്‍ അത്തരം കോളുകള്‍ റെക്കോര്‍ഡ് ചെയ്യാനും മുഖാമുഖ മീറ്റിങ്ങുകള്‍ രേഖപ്പെടുത്താന്‍ സ്‌പൈ ക്യാമറകള്‍ ഉപയോഗിക്കാനും എ.എ.പി സ്ഥാനാര്‍ത്ഥികളോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് എംപി പറഞ്ഞു.

അതേസമയം 55 സീറ്റുകള്‍ നേടുമെന്ന് എക്‌സിറ്റ് പോള്‍ ഏജന്‍സികള്‍ പറയുന്ന ബി.ജെ.പി എന്തിന് നേതാക്കളെ വിളിക്കുന്നുവെന്നും അരവിന്ദ് കെജ്‌രിവാള്‍ ചോദിച്ചു. മന്ത്രിസ്ഥാനവും 15 കോടിയും വാഗ്ദാനം ചെയ്ത് 16 സ്ഥാനാര്‍ത്ഥികളെ ബി.ജെ.പി വിളിച്ചതായും അദ്ദേഹം പറഞ്ഞു.

എക്‌സിറ്റ് പോള്‍ സര്‍വേകള്‍ വ്യാജമാണെന്നും സ്ഥാനാര്‍ത്ഥികളുടെ മനോവീര്യം കെടുത്താന്‍ ലക്ഷ്യമിട്ടാണിതെന്നും കെജ്‌രിവാള്‍ ആരോപിച്ചു.

ഫെബ്രുവരി അഞ്ചിനാണ് 70 മണ്ഡലങ്ങളിലേക്കായുള്ള ദല്‍ഹി നിയസഭാ തെരഞ്ഞെടുപ്പ് നടന്നത്. ഫെബ്രുവരി എട്ടിനാണ് ഫലപ്രഖ്യാപനം.

ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം 60.42 ശതമാനം പോളിങ്ങ് രേഖപ്പെടുത്തിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഇതുവരെ പുറത്തുവന്ന എക്‌സിറ്റ് പോള്‍ കണക്കുകള്‍ പ്രകാരം ദല്‍ഹിയില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ആം ആദ്മി പിന്നോട്ടാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.

Content Highlight: 15 crore BJP promised candidates; Aam Aadmi Party