|

147 വര്‍ഷത്തെ ചരിത്രം തിരുത്തിയെഴുതി; ഇങ്ങനെ ഒരു സംഭവം ഉണ്ടാകുമെന്ന് കരുതിയതല്ല!

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിനെതിരെ അവസാന ടെസ്റ്റിലെ ആദ്യ ഇന്നിങ്സില്‍ ഇന്ത്യയുടെ ബാറ്റിങ് അവസാനിച്ചിരിക്കുകയാണ്. 477 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ട് ആവുകയായിരുന്നു. ആദ്യ ഇന്നിങ്സില്‍ ഇംഗ്ലണ്ടിനെ 218 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത്. ഇംഗ്ലണ്ട് സ്പിന്‍ ബൗളര്‍ ഷൊയ്ബ് ബഷീര്‍ അഞ്ച് വിക്കറ്റ് നേടി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ടോം ഹാര്‍ട്‌ലിയും ജെയിംസ് ആന്‍ഡേഴ്‌സനും ചേര്‍ന്ന് രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോഴേക്കും ഇന്ത്യ തകരുകയായിരുന്നു.

നിലവില്‍ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സ് തുടങ്ങിയിരിക്കുകയാണ്. 22 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. നിലവില്‍ ലഞ്ചിന് പിരിയുമ്പോള്‍ 34 റണ്‍സുമായി ജോ റൂട്ടാണ് ക്രീസില്‍ തുടരുന്നത്. സാക്ക് ക്രോളി (0), ബെന്‍ ഡക്കറ്റ് (2), ഒല്ലി പോപ് (19), ബെന്‍ സ്‌റ്റോക്‌സ (2) എന്നിവരെ പുറത്താക്കിയത് ആര്‍. അശ്വിനാണ്. 39 റണ്‍സ് നേടിയ ജോണി ബെയര്‍സ്‌റ്റോയുടെ വിക്കറ്റ് കുല്‍ദീപാണ് സ്വന്തമാക്കിയത്.

എന്നാല്‍ ഇതിനെല്ലാം പുറമെ ഇന്ത്യയും ഇംഗ്ലണ്ടും കൊമ്പ് കോര്‍ക്കുമ്പോള്‍ 147 വര്‍ഷം പഴക്കമുള്ള മറ്റൊരു ചരിത്രം കൂടെയാണ് തിരുത്തിയത്. ഒരു ടെസ്റ്റ് സീരീസില്‍ 100 സിക്‌സറുകള്‍ പൂര്‍ത്തിയാക്കുന്ന മത്സരം എന്ന റെക്കോഡാണ് വന്നു ചേര്‍ന്നിരിക്കുന്നത്. എന്നാല്‍ 100 ശതമാനവും ഇത് ഇന്ത്യക്ക് അവകാശപ്പെട്ടതാണെന്ന് പറയുന്നതില്‍ തെറ്റില്ല.

മൊത്തം സിക്‌സറില്‍ ഇന്ത്യ നിലവില്‍ 78 സിക്‌സര്‍ അടിച്ചപ്പോള്‍ ഇംഗ്ലണ്ടിന് 28 സിക്‌സറാണ് നേടാന്‍ കഴിഞ്ഞത്. അതില്‍ 26 സിക്‌സറുകള്‍ സ്വന്തമാക്കിയത് യശസ്വി ജെയ്‌സ്വാള്‍ ആണ്.

ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ ബാറ്റിങ് ആരംഭിച്ചപ്പോള്‍ ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ മൂന്ന് സിക്‌സറടക്കം 57 റണ്‍സ് നേടിയാണ് പുറത്തായത്. രോഹിത് 162 പന്തില്‍ നിന്ന് 13 ഫോറും മൂന്ന് സിക്സും അടക്കം 103 റണ്‍സും ഗില്‍ 150 പന്തില്‍ നിന്ന് 13 ഫോറും അഞ്ച് സിക്സറും അടക്കം 110 റണ്‍സെടുത്താണ് പുറത്തായത്. അരങ്ങേറ്റം കുറിച്ച ദേവ്ദത്ത് പടിക്കല്‍ 103 പന്തില്‍ 65 റണ്‍സും സര്‍ഫറാസ് ഖാന്‍ 60 പന്തില്‍ 56 റണ്‍സും നേടി മികച്ച പ്രകടനം കാഴ്ചവെച്ചാണ് പുറത്തായത്. രവീന്ദ്ര ജഡേജ (15), ധ്രുവ് ജുറെല്‍ (15), രവിചന്ദ്രന്‍ അശ്വിന്‍ (0) എന്നിവര്‍ കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതെയാണ് പുറത്തായത്.

അവസാനം കുല്‍ദീപ് യാദവ് 30 റണ്‍സും ജസ്പ്രീത് ബുംറ 20 റണ്‍സും നേടി പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കുല്‍ദീപ് യാദവിന്റെ വിക്കറ്റ് നേടിയത് ആന്‍ഡേഴ്‌സനാണ്. ഇതോടെ ആന്‍ഡേഴ്‌സണ്‍ തന്റെ ടെസ്റ്റ് കരിയറിലെ നിര്‍ണായക നേട്ടത്തില്‍ എത്തിയിരിക്കുകയാണ്. 700 ടെസ്റ്റ് വിക്കറ്റുകള്‍ തികക്കാനാണ് താരത്തിന് സാധിച്ചത്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന മൂന്നാമത്തെ താരമാകാനും ആന്‍ഡേഴ്‌സണ് കഴിഞ്ഞു.

Content Highlight: 147 years of history rewritten in India-England Test