Advertisement
Daily News
വന്ധ്യംകരണ ശസ്ത്രക്രിയ: മരിച്ചവരുടെ എണ്ണം 13, ഡോക്ടര്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Nov 13, 07:28 am
Thursday, 13th November 2014, 12:58 pm

chhattisgarh-01ഛത്തീസ്ഗഡ്: വന്ധ്യംകരണ ശാസ്ത്രക്രിയയ്ക്ക് ശേഷം മരിച്ചവരുടെ എണ്ണം 13 ആയി. ശാസ്ത്രക്രിയ നടത്തിയ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ ആര്‍.കെ ഗുപ്തയെ ഇപ്പോള്‍ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

ശസ്ത്രക്രിയയ്ക്ക് ശേഷം നല്‍കിയ മരുന്നാണ് മരണകാരണം എന്നാണ് ഡോക്ടര്‍ മൊഴി നല്‍കിയിരിക്കുന്നത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ശസ്ത്രക്രിയ നടത്തുന്നവരുടെ എണ്ണം തികയ്ക്കുന്നതില്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നതായും ഡോക്ടര്‍ വെളിപ്പെടുത്തി.

അഞ്ച് മണിക്കൂര്‍ കൊണ്ടാണ് ഡോക്ടര്‍ 83 രോഗികളെ ശസ്ത്രകിയയ്ക്ക് വിധേയരാക്കിയത്. ഒരു ദിവസം ഒരു ഡോക്ടര്‍ 10 ശസ്ത്രക്രിയയില്‍ കൂടുതല്‍ ചെയ്യാന്‍ പാടില്ല എന്ന നിയമം നിലനില്‍ക്കെയാണ് ഇത്തരത്തിലൊരു ശസ്ത്രക്രിയ നടത്തിയിരിക്കുന്നത്.

ശസ്ത്രക്രിയയ്ക്ക് വിധേയരായ സ്ത്രികള്‍ക്ക് നല്‍കിയ മരുന്നുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. അതേ സമയം ശസ്ത്രക്രിയ നടത്തിയ ഉപകരണങ്ങള്‍ തുരുമ്പെടുത്തതാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരിന്നു.

1987 മുതല്‍ 50,000 ല്‍ അധികം വന്ധ്യംകരണ ശാസ്ത്രക്രിയകളാണ് ഡോക്ടര്‍ നടത്തിയിരിക്കുന്നത്. സ്ത്രീകളെകൊന്ന മരുന്നുകളെക്കുറിച്ച് അന്വേഷം നടത്താതെ തന്റെ പേരില്‍ കുറ്റം ചുമത്തനാണ് ശ്രമിക്കുന്നതെന്ന് ഡോക്ടര്‍ ആരോപിച്ചിരുന്നു.

ഒരു ലക്ഷം സര്‍ജറി നടത്തിയതിന് ബഹുമതി നേടിയ ഡോക്ടറാണ് സ്ത്രീകളെ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയത് എന്നുള്ളതാണ് മറ്റൊരു വസ്തുത. ഛത്തീസ്ഗഡിലെ ടക്കാത്പൂര്‍, ബിലാസ്പൂര്‍ എന്നിവിടങ്ങളിലാണ് ശനിയാഴ്ച വന്ധ്യംകരണ ശാസ്ത്രക്രിയ നടന്നത്. സംസ്ഥാന ആരോഗ്യ മന്ത്രാലയമാണ് വന്ധ്യംകരണ ശസ്ത്രക്രിയാ ക്യാമ്പുകള്‍ നടത്തിയത്.