ആശുപത്രികളില്‍ മരുന്നോ വെള്ളമോ ഇല്ല; ഗസയില്‍ 120 നവജാതശിശുക്കള്‍ അപകടാവസ്ഥയില്‍
World News
ആശുപത്രികളില്‍ മരുന്നോ വെള്ളമോ ഇല്ല; ഗസയില്‍ 120 നവജാതശിശുക്കള്‍ അപകടാവസ്ഥയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 22nd October 2023, 6:03 pm

ജെറുസലേം: ഇസ്രഈല്‍ ഉപരോധം ശക്തമായതിനെ തുടര്‍ന്ന് 120 നവജാതശിശുക്കളുടെ ജീവന്‍ അപകടത്തിലായെന്ന് യു.എന്‍.
ഇസ്രഈല്‍ ഗസക്കുമേല്‍ നടപ്പാക്കിയ ഉപരോധം കാരണം ആശുപത്രികളില്‍ വേണ്ടത്ര മരുന്നോ ഇന്ധനമോ വെള്ളമോ ലഭിക്കാത്ത അവസ്ഥയാണുള്ളത്.

‘ഞങ്ങള്‍ക്ക് നിലവില്‍ 120 നവജാതശിശുക്കള്‍ ഇന്‍ക്യൂബേറ്ററില്‍ ഉണ്ട്. അതില്‍ മെക്കാനിക്കല്‍ വെന്റിലേറ്ററില്‍ 70 നവജാതശിശുക്കളുണ്ട്. തീര്‍ച്ചയായും ഇവിടെയാണ് ഞങ്ങള്‍ അതീവ ആശങ്കകുലരായിരിക്കുന്നത്’, യൂണിസെഫ് വക്താവ് ജോനാഥന്‍ ക്രിക്‌സ് പറഞ്ഞു.

ഇസ്രഈല്‍- ഫലസ്തീന്‍ സംഘര്‍ഷത്തില്‍ ഗസയിലെ പരിക്കേറ്റ ആയിരക്കണക്കിന് ആളുകള്‍ മാത്രമല്ല, സാധാരണ രോഗികളും ചികിത്സ ലഭിക്കാതെ നരകിക്കുകയാണ്.

ആശുപത്രികളില്‍ വ്യാപകമായ വൈദ്യുതി കാരണം, ജനറേറ്ററുകളിലെ ഇന്ധനം ഇതിനകം തീര്‍ന്നുവെന്നും ലോകാരോഗ്യ സംഘടന വ്യാഴാഴ്ച മുന്നറിയിപ്പ് നല്‍കി.
ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിലച്ചാല്‍ ആയിരക്കണക്കിന് ഡയാലിസിസ് രോഗികള്‍ക്ക് അപകടമുണ്ടാവുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

ഈജിപ്തില്‍ നിന്ന് ഗസയിലേക്ക് സഹായ ട്രക്കുകള്‍ എത്തിയെങ്കിലും ചരക്കില്‍ ഇന്ധനം ഉണ്ടായിരുന്നില്ല. ഇസ്രഈല്‍ നടത്തിയ അക്രമണത്തില്‍ ഇതിനകം 1,750 ലധികം കുട്ടികള്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.

Content Highlight: 120 newborn  babies at risk after israel cuts Gaza fuel