| Monday, 14th November 2022, 8:52 pm

45 സാക്ഷികള്‍, ഒമ്പത് വര്‍ഷത്തെ നിയമപോരാട്ടം, ഒന്നാം പ്രതി ബി.എം.എസ് സംസ്ഥാന നേതാവ്; ആനാവൂര്‍ നാരായണന്‍ നായര്‍ വധക്കേസില്‍ 11 ആര്‍.എസ്.എസുകാര്‍ക്ക് ജീവപര്യന്തം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സി.പി.ഐ.എം പ്രവര്‍ത്തകനും കോര്‍പറേഷന്‍ ജീവനക്കാരനുമായ ആനാവൂര്‍ സരസ്വതി മന്ദിരത്തില്‍ നാരായണന്‍ നായരെ വെട്ടിക്കൊന്ന കേസില്‍ പ്രതികളായ 11 ആര്‍.എസ്.എസുകാര്‍ക്കും ജീവപര്യന്തം. ഒമ്പത് വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് ശിക്ഷ വിധിക്കുന്നത്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. ജഡ്ജി കവിത ഗംഗാധരനാണ് ശിക്ഷവിധിച്ചത്.

11 പ്രതികളുള്ള കേസില്‍ എല്ലാവരും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. ഒന്നും രണ്ടും നാലും പ്രതികള്‍ ജീവപര്യന്തം കൂടാതെ 10 വര്‍ഷം അധിക തടവും അനുഭവിക്കേണ്ടി വരും. അത്യപൂര്‍വമാണ് കേസിലെ മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിക്കുന്നത്.

ആനാവൂര്‍ നാരായണന്‍ നായര്‍

കേസിലെ ഒന്നാംപ്രതി രാജേഷ്(47) ഉള്‍പ്പെടെയുള്ളവര്‍ക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു വാദം. സംഘപരിവാര്‍ പിന്തുണയുള്ള തൊഴിലാളി സംഘടനയായ ബി.എം.എസിന്റെ സംസ്ഥാന നേതാവ് കൂടിയാണ് രാജേഷ്.

പബ്ലിക് പ്രോസിക്യൂട്ടര്‍ മുരുക്കുംപുഴ വിജയകുമാരന്‍ നായരാണ് വാദിഭാഗത്തിന് വേണ്ടി ഹാജരായത്. കേസിലെ ഒന്നാംപ്രതി രാജേഷ് ഉള്‍പ്പെടെയുള്ളവര്‍ക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു വാദം.

ഒമ്പത് വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് കേസില്‍ വിധി പറയുന്നത്. ആകെ 45 സാക്ഷികളാണ് കേസിലുണ്ടായിരുന്നത്. വാഹനങ്ങളടക്കം 23 തൊണ്ടിമുതല്‍ ഹാജരാക്കി.

രാജേഷിനെ കൂടാതെ അരശുവിള മേലേ പുത്തന്‍വീട്ടില്‍ പ്രസാദ്കുമാര്‍(35), കാര്‍ത്തിക സദനത്തില്‍ ഗിരീഷ്‌കുമാര്‍(41), എലിവാലന്‍കോണം ഭാഗ്യവിലാസം ബംഗ്ലാവില്‍ പ്രേംകുമാര്‍ (36), പേവറത്തലക്കുഴി ഗീതാഭവനില്‍ അരുണ്‍കുമാര്‍ എന്ന അന്തപ്പന്‍(36), ഇടപ്പറക്കോണം വടക്കേക്കര വീട്ടില്‍ ബൈജു(42), സഹോദരങ്ങളായ കാവല്ലൂര്‍ മണികണ്ഠവിലാസത്തില്‍ കുന്നു എന്ന അനില്‍(32), അജയന്‍ എന്ന ഉണ്ണി(33), പശുവണ്ണറ ശ്രീകലാഭവനില്‍ സജികുമാര്‍(43), ശാസ്താംകോണം വിളയില്‍ വീട്ടില്‍ ബിനുകുമാര്‍(43), പറയിക്കോണത്ത് വീട്ടില്‍ ഗിരീഷ് എന്ന അനിക്കുട്ടന്‍(48) എന്നിവരെയാണ് ശിക്ഷിച്ചത്.

കേസിലെ പ്രതികള്‍(ചിത്രം കടപ്പാട്: ദേശാഭിമാനി)

2013 നവംബര്‍ അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. രാത്രി പത്ത് മണിക്ക് അത്താഴം കഴിക്കുന്നതിനിടെ വെട്ടിവീഴ്ത്തുകയായിരുന്നു.

എസ്.എഫ്.ഐ ഏരിയ സെക്രട്ടറിയായിരുന്ന മകന്‍ ശിവപ്രസാദിനെ കൊലപ്പെടുത്താനെത്തിയ ആര്‍.എസ്.എസുകാരെ തടയുമ്പോഴാണ് നാരായണന്‍ നായരെ വെട്ടിക്കൊലപ്പെടുത്തിയത്. ശിവപ്രസാദിന്റെ സഹോദരന്‍ ഗോപകുമാറിനെയും പ്രതികള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു.

നിലവില്‍ വിവിധയിടങ്ങളില്‍ ഡി.വൈ.എസ്.പിമാരായ എസ്. അനില്‍കുമാര്‍ ജെ. ജോണ്‍സണ്‍, വി.ടി. രാസിത്ത് സി.ഐമാരായ ജെ. മോഹന്‍ദാസ്, അജിത്കുമാര്‍ എസ്.ഐ. ബാലചന്ദ്രന്‍, എ.എസ്.ഐ കൃഷ്ണന്‍കുട്ടി എന്നിവരാണ് കേസന്വേഷിച്ചത്.

CONTENT HIGHLIGHTS: 11 RSS workers sentenced to life in Anavoor Narayanan Nair murder case

We use cookies to give you the best possible experience. Learn more