| Thursday, 15th July 2021, 4:34 pm

ഹരിയാനയില്‍ കര്‍ഷക സമരത്തിനിടെ ബി.ജെ.പി. നേതാവിന്റെ കാറ് കേടുവരുത്തിയെന്ന കേസ്: 100 കര്‍ഷകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഢ്: ഹരിയാനയില്‍ കര്‍ഷക സമരത്തിനിടെ ബി.ജെ.പി. എം.എല്‍.എയുടെ കാറ് കേടുവരുത്തിയെന്ന കേസില്‍ കര്‍ഷകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. ഹരിയാനയിലെ ഡെപ്യൂട്ടി സ്പീക്കര്‍ രണ്‍ബീര്‍ ഗാംഗ്വയുടെ ഒദ്യോഗിക വാഹനം ആക്രമിച്ച് കേടുപാടുകള്‍ വരുത്തിയെന്നാരോപിച്ചാണ് നൂറിലധികം കര്‍ഷകര്‍ക്കെതിരെ പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.

ജൂലൈ 11ന് ഹരിയാനയിലെ സിര്‍സ ജില്ലയില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രാജ്യദ്രോഹത്തിന് പുറമെ കൊലപാതക ശ്രമത്തിനും കര്‍ഷകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഹരിയാനയിലെ കര്‍ഷക സമര നേതാക്കളായ ഹര്‍ചരന്‍ സിംഗ്, പ്രഹ്ലാദ് സിംഗ് എന്നിവരുടെ പേരുകളും എഫ്.ഐ.ആറിലുണ്ട്.

അതേസമയം,രാജ്യദ്രോഹ നിയമം കൊളോണിയല്‍ കാലത്തുള്ളതാണെന്ന് ഇന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. നിയമം ബ്രിട്ടീഷ് കാലത്ത് ഉണ്ടാക്കിയതാണെന്നും സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷത്തിനിപ്പുറവും ഈ നിയമം ആവശ്യമാണോ എന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ ചോദിച്ചു.

രാജ്യത്തെ ഇന്‍സ്റ്റിറ്റിയൂഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഭീഷണിയായ നിയമം പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും കോടതി നിരീക്ഷിച്ചു.

ഇന്ത്യന്‍ പീനല്‍ കോഡിലെ രാജ്യദ്രോഹ നിയമ(124എ)ത്തെ എതിര്‍ത്തുകൊണ്ട് സമര്‍പ്പിച്ച അപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.

ചീഫ് ജസ്റ്റിസ് എന്‍.വി. രമണ, എ.എസ്. ബൊപ്പണ്ണ ഹൃഷികേശ് റോയ് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  100 Farmers Face Sedition Case After Allegedly Attacking BJP Leader’s Car

We use cookies to give you the best possible experience. Learn more