00:00 | 00:00
യുവാവിനെ ബി.എസ് എഫ് ജവാന്‍മാര്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യം പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2012 Jan 19, 07:41 am
2012 Jan 19, 07:41 am

കൊല്‍ക്കത്ത: കൈക്കൂലി നല്‍കാന്‍ മടിച്ച യുവാവിനെ ബി.എസ്.എഫ് ജവാന്‍മാര്‍ മര്‍ദ്ദിക്കുന്ന വീഡിയോദൃശ്യങ്ങള്‍ വിവാദമാകുന്നു.

ബംഗ്ലാദേശ് അതിര്‍ത്തിക്ക് സമീപം യുവാവിനെ പോലീസ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഇന്നലെ ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവ സംപ്രേഷണം ചെയ്തിരുന്നു. യുവാവിനെ കയ്യും കാലും കെട്ടിയ നിലയില്‍ നിലത്ത് കിടത്തി യൂണിഫോം ധരിച്ച ജവാന്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളായിരുന്നു പുറത്തുവന്നത്. പശ്ചിബംഗാളിലെ  മുര്‍ഷിദാബാദ് ജില്ലയില്‍ ബംഗ്ലാദേശ് അതിര്‍ത്തിക്ക് സമീപമുള്ള പ്രദേശമാണ് ദൃശ്യങ്ങളില്‍ കാണുന്നതെന്നാണ് റിപ്പോര്‍ട്ട്.

പശു കടത്തുകാരനാണെന്ന് പറഞ്ഞാണ് യൂണിഫോമിട്ട ആളുകള്‍ യുവാവിനെ പിടികൂടുന്നത്. പിടിയിലായിട്ടും കൈക്കൂലി നല്‍കാന്‍ യുവാവ് മടിച്ചു. ഇതില്‍ പ്രകോപിതരായ ഇവര്‍ യുവാവിനെ മര്‍ദ്ദിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് എട്ട് ബി.എസ്.എഫ് ഉദ്യോഗസ്ഥരാണ് സംശയത്തിന്റെ നിഴലിലുള്ളത്. കോണ്‍സ്റ്റബില്‍ വിരേന്ദര്‍ തിവാരി, വി.എസ് വിക്ടര്‍, ധനഞ്ജയ് കുമാര്‍, ആനന്ദ് സിംഗ്, അമര്‍ ജ്യോതി, സഞ്ജീവ് കുമാര്‍, സുരേഷ് ചന്ദ്, സുനില്‍കുമാര്‍ എന്നിവരെ അന്വേഷണ നടപടികളുടെ ഭാഗമായി സസ്‌പെന്റ് ചെയ്തു. ഡിസംബര്‍ ഒമ്പതിനാണ് ഈ സംഭവം നടന്നതെന്നാണ് ഉന്നത ബി.എസ്.എഫ് ഉദ്യോഗസ്ഥര്‍ പറയുന്നത്.